ബഹുരൂപിയും ബഹുശരീരിയുമായ ഭാരതം

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം വിശാലാര്‍ത്ഥത്തില്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു മുന്‍പും പിന്‍പും എന്നായി വിഭജിക്കാവുന്നതാണു. സ്വാതന്ത്യ്രത്തിനു ശേഷം പാകിസ്ഥാന് മതരാഷ്ട്രമായി പരിണമിച്ചപ്പോള്‍, ഇന്ത്യ ദേശീയ പ്രസ്ഥാനത്തിലൂടെ രൂപെപ്പെട്ട ഉദാര ബഹുസ്വര ജനാധിപത്യത്തിന്റെ പാതയാണു തെരഞ്ഞെടുത്തത്. ഒരു ദരിദ്ര, പിന്നാക്ക രാജ്യമായ ഇന്ത്യയില്‍ ജനാധിപത്യം വേരു പിടിക്കില്ലെന്നാണു അന്നത്തെ പല പണ്ഡിതരും കരുതിയിരുന്നത്. എന്നാല്‍ 1950ല്‍ രാജ്യം ഒരു റിപബ്ലിക്കായി മാറുകയും 1951-52ല്‍ പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും വോട്ടകവകാശം നല്‍കിക്കൊണ്ട് ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. ഇന്ത്യയേ പോലെ അങ്ങേയറ്റം അസമത്വം നിറഞ്ഞ ഒരു രാജ്യത്ത് — സാമൂഹികവും സാമ്പത്തികവുമായ അസമത്വം — പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും ഒരു വോട്ട് എന്നത്, മുതലാളിക്കും തൊഴിലാളിക്കും, ജന്മിക്കും കുടിയാനും, ബ്രാഹ്മണര്‍ക്കും ദലിതര്‍ക്കും എല്ലാവര്ക്കും ഒരു വോട്ട് എന്നത്, അന്ന് സാമൂഹ്യ വിപ്ലവപരമായിരുന്നു. പിന്നേയും ഒന്നര പതിറ്റാണ്ടിനു ശേഷമാണു ലോകത്തേ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം എന്നു വിളിക്കപ്പെടുന്ന അമേരിക്കയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ കറുത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയുന്നത്.
ഈ ജനാധിപത്യ യാത്രയ്ക്ക് അതിന്റേതായ ക്ലിഷ്ടതകളുണ്ടായിരുന്നു. സ്വാഭാവികമായും ദേശീയ ബൂര്‍ഷ്വാസി ആയിരുന്നു അതിന്റെ വലിയ ഗുണഭോക്താക്കള്‍. അടിയന്തിരാവസ്ഥാ കാലത്ത് ഭരണഘടന വാഗ്ദാനം ചെയ്ത അവകാശങ്ങള്‍ പോലും റദ്ദു ചെയ്യപ്പെട്ടു. പക്ഷേ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് ആ പരിമിതമായ അവകാശങ്ങളെ തിരിച്ചു പിടിക്കുകയാണു ജനം ചെയ്തത്. വിശാലമായ അര്‍ത്ഥത്തില്‍ ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് ഉരുവം കൊണ്ട ഇന്ത്യ എന്ന ആശയം — ഒരു ബഹുസ്വര, മതനിരപേക്ഷ ആധുനിക ജനാധിപത്യം — മുന്നോട്ട് പോകുകയാണുണ്ടായത്. ഇതിന്റെ കടയ്ക്കല്‍ കത്തിവീഴുന്നത് ബാബ്റി മസ്ജിദ് പൊളിച്ചു മാറ്റപ്പെടുന്നതോടെയാണു. അതോടെ അന്നു വരെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അരികുകളില്‍ ജീവിച്ചിരുന്ന തീവ്രവാദശക്തികള്‍ മുഖ്യധാരയിലേക്കു വരികയും രാഷ്ട്രത്തേയും രാഷ്ട്രീയത്തേയും നിയന്ത്രിക്കാന്‍ കഴിയുന്ന സംഘങ്ങളായി ക്രമേണ മാറുകയും ചെയ്തു. 1992 ഡിസംബര്‍ 6നു ശേഷമുള്ള ഇന്ത്യ ഒരു പുതിയ ഇന്ത്യയായി പരിണമിക്കുകയായിരുന്നു.

Source: The Indian Express
ആ പരിണതി അതിന്റെ ഉച്ചാസ്ഥായിയില്‍ നില്ക്കുന്ന ഒരു കാലമാണു ഇപ്പോഴത്തേത്. ഹിന്ദുത്വയ്ക്ക് മറകളോ മുഖമൂടികളോ ആവശ്യമില്ലാത്ത കാലം. കൃത്യമായ ഭൂരിപക്ഷത്തോടെ ഇത് രണ്ടാം തവണയാണു ആര്‍എസ്എസിന്റെ രാഷ്ട്രീയ വിഭാഗമായ ബിജെപി രാജ്യം ഭരിക്കുന്നത്. ദേശീയപ്രസ്ഥാന കാലത്ത് രൂപം കൊണ്ട, സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയെ മുന്നോട്ട് നയിച്ചിരുന്ന സാമൂഹിക വിപ്ലവത്തിന്റെ പ്രതിവിപ്ലവമാണു ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സാംസ്കാരികവും രാഷ്ട്രീയവുമായ അധീശത്വം ഇന്ത്യയുടെ മേല്‍ ഉറപ്പിക്കുക എന്നതാണു ഹിന്ദുത്വയുടെ പരമമായ ലക്ഷ്യം. ഒരു പ്രതിവിപ്ലവത്തിലൂടെ മാത്രമേ അത് സാധ്യമാവൂ. അതിനായി ലഭ്യമായ എല്ലാ മാര്‍ഗങ്ങളും അവര്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
ഇങ്ങനെയൊരു സാഹചര്യത്തിലാണു സുനില്‍ പി. ഇളയിടം 'മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്ര'വുമായി വരുന്നത്. മലയാളിക്ക് മുഖവുരകള്‍ ആവശ്യമില്ലാത്ത ഒരാളാണു ഇളയിടം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും കേരളവുമായി നിരന്തരം സംവദിച്ചു കൊണ്ടിരിക്കുന്ന ഒരാളാണു ഈ അധ്യാപകന്. 2016ല്‍ തുടങ്ങിയ മഹഭാരതപരമ്പരയില് ഉള്‍പ്പെട്ട പ്രഭാഷണങ്ങളെ ക്രോഡീകരിച്ച് അവയ്ക്ക് അവശ്യമായ അക്കദമിക റഫറന്‍സുകള്‍ നല്കി, അവയെ ലിഖിത രൂപത്തിലാക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണു 'മഹാഭാരതം സാംസ്കാരിക ചരിത്രം' (ഡിസി ബുക്സ്). നമ്മുടെ സമകാലിക ചരിത്രത്തിനു മേല്‍ തീവ്ര വലതുപക്ഷം പിടിമുറുക്കുന്ന ഒരു കാലത്ത് ആ അധീശത്വമുറപ്പിക്കലിനായി അവര്‍ തന്നെ ഉപയോഗിക്കുന്ന പാഠങ്ങളെ സാംസ്കാരിക വായനയ്ക്ക് വിധേയമാക്കുക എന്നത് വളരെ ഗൗരവമായ ഒരു കാര്യമാണു. അതുകൊണ്ട് തന്നെ അത്തരമൊരു പഠനം വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യും.

പ്രസാധകർ: ഡി സി ബുക്ക്സ്
സാമൂഹ്യമാറ്റത്തിന്റെ ദര്‍ശനങ്ങള്‍
തന്റെ പ്രഭാഷണപരമ്പരയ്ക്കു നേരെ ഉയര്‍ന്ന വിമര്‍ശങ്ങളേ കുറിച്ച് ഇളയിടം തന്നെ ഈ പുസ്തകത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രധാനമായും മൂന്നു തരം വിമര്‍ശനങ്ങളാണു ഉയര്‍ന്ന് വന്നത്. ഒന്ന് മഹത്തായ ഇതിഹാസ പുരാണ പാഠങ്ങളേയും, പ്രാചീന ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തേയും ഇടതുപക്ഷക്കാര്‍ വളച്ചൊടിക്കുന്നു എന്ന വലതുപക്ഷ വിമര്‍ശനമാണു. ഭാരതീയ പാരമ്പര്യത്തെ 'വര്‍ഗീയ രാഷ്ട്രീയത്തിന്റ് ആയുധപ്പുര'കളാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വവാദികളുടെ വിമര്‍ശനത്തിനു എഴുത്തുകാരന് വലിയ പ്രാധാന്യം നല്‍കുന്നില്ല. ശാസ്ത്രവാദികളും യുക്തിവാദികളും മറ്റും ഉന്നയിക്കുന്നതാണു രണ്ടാമത്തെ വിമര്‍ശനം. അന്ധവിശ്വാസങ്ങളുടേയും മതപരവും അയുക്തികവുമായ ലോകധാരണകളൂടേയും സമാഹാരമായ പ്രാചീന ഗ്രന്ഥങ്ങളേ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് അശാസ്ത്രീയമാണെന്നവര്‍ പറയുന്നു. 'യുക്തിവാദ/ശാസ്ത്രവാദ നിലപാടില്‍ നിന്നുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ മതാഷ്ഠിത നിലപാടിന്റെ മറുപുറവും തുടര്‍ച്ച'യുമാണെന്ന് ഇളയിടം പറയുന്നു. 'ആദ്യത്തെ കൂട്ടര്‍ക്ക് ഇതിഹാസപുരാണങ്ങള്‍ സനാതനമൂല്യങ്ങളുടേയും ചരിത്രസത്യങ്ങളുടേയും സഞ്ചിതസ്ഥാനമാണു. രണ്ടാമത്തെ കൂട്ടര്‍ക്കാകട്ടെ അത് അന്ധവിശ്വാസങ്ങളുടേയും അയുക്തിക വീക്ഷണങ്ങളുടേയും സഞ്ചയമാണു". ഇരു കൂട്ടരും ഇതിഹാസപുരാണങ്ങളെ ഏകമാനവും സത്താപരവുമായാണു വീക്ഷിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
മൂന്നാമത്തെ വിമര്‍ശനം ദലിത് നിലപാടില്‍ നിന്നുയരുന്നതാണു. ഇതിഹാസങ്ങളെ കുറിച്ചുള്ള ഏതാലോചനയും ബ്രാഹ്മണ്യത്തെ മടക്കിക്കൊണ്ടു വരാന്‍ മാത്രമേ സഹായിക്കൂ എന്നതാണു ഈ വിമര്‍ശനത്തിന്റെ കാതല്‍. ഇത് സത്താവാദപരമായ നിലപാടാണെന്നും, പുരാണ പാഠങ്ങളില്‍ സത്താപരമായ ഏകത ആരോപിക്കുന്നത് യൂറോ കേന്ദ്രിത ആധുനികതയില്‍ നിന്നും അപരവത്കരിക്കപ്പെട്ടു പോയ മനുഷ്യരെ കണ്ടെടുത്ത ദലിത് ജ്ഞാനശാഖയുടെ സൈദ്ധാന്തികാടിത്തറയേ തന്നെ നിരാകരിക്കുന്നതുമാണെന്നാണു ഇളയിടത്തിന്റെ മറൂപടി. പുരാണങ്ങളെ പറ്റി അംബേദ്കര്‍ നടത്തിയ പഠനങ്ങളേ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. "ബ്രാഹ്മണ്യം കൂന കൂട്ടിയ ചപ്പുചവറുകള്‍ക്കിടയില്‍ നിന്ന് പ്രാചീന ഭാരതത്തിന്റെ യഥാര്‍ത്ഥ ചരിത്രം പുറത്തുകൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണു ഡോ. അംബേദ്കര്‍ ഇതിഹാസപുരാണങ്ങളേയും മറ്റും പഠനവിധേയമാക്കാന്‍ ശ്രമിച്ചത്."

ആധുനികതാ വിമര്‍ശനത്തിന്റെ സഹായത്തോടെയാണു ഇളയിടം തന്റെ ഭാരത പ്രഭാഷണങ്ങള്‍ക്കു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നതെങ്കിലും പാഠങ്ങളിലുള്ള ഇടപെടലും വിമത വ്യാഖ്യാനവും പൂര്‍വാധുനിക കാലം മുതലേ ഉള്ളതാണെന്നു കാണാം. പതിനാലാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക ലാറ്റിന്‍ ബൈബിളായ 'വള്ഗേറ്റി'നെ മിഡില്‍ ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്ത ഇംഗ്ലിഷ് പാതിരി ജോണ്‍ വൈക്ലിഫ് സഭയ്ക്കുള്ളില്‍ ഒരു ജ്ഞാനവിപ്ലവത്തിനും വിമത മുന്നേറ്റങ്ങള്‍ക്കും തുടക്കമിടുകയായിരുന്നു. ക്രിസ്തുമതത്തിന്റെ കേന്ദ്രം വിശുദ്ധ പാഠങ്ങളാണെന്നും, ആ പാഠങ്ങള്‍ സാധാരണ വിശ്വാസികളിലേക്കെത്തണമെന്നും (അവയുടെ വ്യാഖ്യാനങ്ങള്‍ പൗരോഹിത്യത്തിന്റെ കുത്തകയല്ലെന്നും) പേപ്പസി എന്ന സ്ഥപനം തന്നെ ചരിത്രവിരുദ്ധമാണെന്നുമാണു വൈക്ലിഫ് വാദിച്ചത്. അത് വലിയ കോലാഹലങ്ങള്‍ക്ക് വഴി വച്ചു. മരണശേഷം സഭ വൈക്ലിഫിനെ മതവിരുദ്ധനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ എഴുത്തുകള്‍ നിരോധിച്ചു. സഭയുടെ അനുമതി കൂടാതെ ബൈബിള്‍ തര്‍ജമ ചെയ്യുന്നത് കടുത്ത കുറ്റമായി വിധിച്ചു. പരിഷ്കരണത്തിനു വേദി വാദിച്ചിരുന്ന ലോലാര്ഡുകള് എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ അനുയായികളെ നിരന്തരം വേട്ടയാടി.
പക്ഷേ അതുകൊണ്ടോന്നും വൈക്ലിഫ് ഇട്ട വഴിമരുന്നു റീഫോമേഷനിലേക്കെത്തുന്നത് തടയാന്‍ സഭയ്ക്കായില്ല. പതിനാറാം നൂറ്റാണ്ടില്‍ ബൈബിള്‍ ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്ത വില്യം ടിന്‍ഡാലിനു കൊടിയ പീഡനങ്ങളാണു ഏല്‍ക്കേണ്ടി വന്നത്. 1535ല്‍ ആന്റ്വെര്‍പില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ടിന്ഡാലിനെ പിടി കൂടി മതവിരുദ്ധ കുറ്റങ്ങളുടെ പേരില്‍ വിചാരണ ചെയ്ത് കൊലക്കുറ്റത്തിനു ശിക്ഷിച്ചു. മരത്തടിയില്‍ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊന്ന് ശരീരം കത്തിച്ചു കളയാനായിരുന്നു വിധി. മരിക്കുന്നതിനു മുന്‍പ് ടിന്‍ഡാല്‍ പറഞ്ഞത്, 'ദൈവമേ! ഇംഗ്ലണ്ട് രാജാവിന്റെ കണ്ണു തുറപ്പിക്കണമേ' (Lord! Open the King of England's eyes) എന്നായിരുന്നു.

Source: fanshare.com
ഇങ്ങനെ വൈക്ലിഫും, ലൊലാര്ഡുകളും, ജോണ്‍ ഹുസ്സും, വില്യം ടിന്‍ഡാലും ഒക്കെ ചേര്‍ന്ന് വെട്ടിയ വഴിയിലൂടെയാണു പരിഷ്കരണവാദത്തിന്റെ വെളിച്ചം കടന്നു വരുന്നത്. ബൈബിള്‍ തര്‍ജമ ചെയ്തതിനു ടിന്‍ഡാലിനു മരണം വരിക്കേണ്ടി വന്നെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം, ഇംഗ്ലണ്ടിലെ സഭ പിളര്‍ന്നതിനു ശേഷം, ഹെന്റി എട്ടാമന് രാജാവിന്റേയും തോമസ് ക്രോംവെല്ലിന്റേയും മേല്‍നോട്ടത്തില്‍ ആംഗ്ലിക്കന്‍ സഭയ്ക്ക് ഔദ്യോഗിക ഇംഗ്ലിഷ് ബൈബിള്‍ വരികയുണ്ടായി. ടിന്ഡാലിനെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവനാണു ക്രോംവെല്‍. ഹിലരി മാന്റലിന്റെ 'വൂള്‍ഫ് ഹാളില്‍' ഇംഗ്ലിഷ് ബൈബിളുമായി വരുന്ന ക്രോംവെലുണ്ട്. അതിനകത്തെന്താണു എന്ന് ചോദിക്കുന്നവരോട് 'സ്വയം വായിച്ചു നോക്കു' എന്നാണു ക്രോംവെല്‍ പറയുന്നത്. ടിന്ഡാലിനെ രക്ഷിക്കാന്‍ കഴിയാതിരുന്ന അതേ ക്രോംവെല്ലിന്റെ നേതൃത്വത്തിലുള്ള കമ്മിഷന്റെ മേല്‍നോട്ടത്തിലാണു പിന്നീട് 'ഗ്രേറ്റ് ബൈബിള്‍' ഇംഗ്ലിഷില്‍ വരുന്നതും അതു പള്ളികളില്‍ പരസ്യമായി ഉറക്കെ വായിക്കാം എന്ന് ചര്‍ച് ഓഫ് ഇംഗ്ലണ്ട് തീരുമാനിക്കുന്നതും. അതായത്, ഇങ്ങിനെ ആണു ചരിത്രം മുന്നോട്ട് പോകുന്നത്.
ആധുനികതയുടെ ഘട്ടത്തില്‍ ദേശീയ പ്രസ്ഥാനം എങ്ങിനെയാണു ഇതിഹാസങ്ങള്‍ ഉപയോഗിച്ചത് എന്നതിന്റെ ഉദാഹരണങ്ങള്‍ ഇളയിടം തന്നെ ധാരാളം നല്‍കുന്നുണ്ട്. കൗരവസഭയില്‍ അപമാനിതയായ ദ്രൗപതി കൊളോണീയല്‍ ഇന്ത്യയുടെ പ്രതിനിധിയായി. ദ്രൗപതിയുടെ പ്രതികാര വാഞ്ജ ഇന്ത്യയുടെ സ്വാതന്ത്ര്യ വാഞ്ജയായി. ഗാന്ധിജിയെ ഭീഷ്മരുടെ സ്ഥാനത്ത് കണ്ട രാഷ്ട്രീയ വ്യാഖ്യാനങ്ങളുണ്ടായി. ഭഗവത് ഗീതയുടെ കാര്യം തന്നെ എടുക്കുക. തന്റെ ഹിംസാത്മക രാഷ്ട്രീയത്തിനു ഗീതയിലെ കര്മോപദേശത്തിലൂടെ വ്യാഖ്യാനം നല്കിയ ആളായിരുന്നു ബാലഗംഗാതര തിലക്. എന്നാല്‍ അടിയുറച്ച അഹിംസാവാദിയായിരുന്ന ഗാന്ധിയുടേയും പ്രിയ ഗ്രന്ഥം ഗീതയായിരുന്നു. തിലകും മറ്റും നല്കിയ ഗീതാ വ്യാഖ്യാനങ്ങളാണു വിഡി സവര്‍ക്കറേ പോലുള്ള തീവ്രവാദികള്‍ പിന്‍പറ്റിയത്. ഈ വ്യാഖ്യാനത്തില്‍ നിന്നും ഗീതയെ മോചിപ്പിക്കുക, അതുവഴി ദേശീയപ്രസ്ഥാനത്തിനു ഒരു പുതിയ വര്‍ത്തമാനവും ദിശയും നല്‍കുക എന്നതായിരുന്നു ഗാന്ധി നേരിട്ട വെല്ലുവിളി. ഗാന്ധി ഗീതയെ കണ്ടത് ഒരു മതഗ്രന്ഥമായല്ല എന്ന് ഇളയിടം പറയുന്നുണ്ട്. മറിച്ച് മതങ്ങള്‍ക്കപ്പുറത്തേക്ക് പരന്നു കിടക്കുന്ന ധാര്‍മിക സംഹിതയായിട്ടാണു. "ഗാന്ധിജിയുടെ ഗീതാവ്യാഖ്യാനത്തിന്റെ അടിസ്ഥാന താത്പര്യം തിലകന് വഴി വികസിച്ചു വന്ന ഗീതാ ദര്‍ശനത്തെ മറികടക്കുക എന്നതായിരുന്നു. ഒരര്‍ത്ഥത്തില്‍ തിലകനെതിരെയുള്ള ഒരു ദാര്‍ശനിക യുദ്ധമാണു ഗാന്ധിജി ഗീതയിലൂടെ നയിച്ചത്. തിലകന്റെ ഗീതാ വ്യാഖ്യാനത്തിന്റെ പിടി അയഞ്ഞാലല്ലാതെ ഇന്ത്യയെ അഹിംസയുടെ വഴിയിലേക്ക് കൊണ്ടുവരാനാകില്ല എന്ന് ഗാന്ധിജി മനസിലാക്കിയിരുന്നു."
ഗീതയിലെ രണ്ട് ആശയങ്ങളാണു ഗാന്ധി പരമപ്രധാനമായി കണ്ടത്. ഒന്ന്, നിഷ്കാമ കര്‍മം; രണ്ട്, സ്ഥിതപ്രജ്ഞത്വം. "സ്വയം ബോധ്യപ്പെട്ട കാര്യത്തിനായി ഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുക, ബോധ്യപ്പെട്ടതില്‍ ഉറച്ചു നില്ക്കുക." ഇതാണു ഗാന്ധി കണ്ട ഗീതാദര്‍ശനം. ഇത് തിലകിന്റെ ഗീതാദര്ശനമല്ല, അരബിന്ദഘോഷിന്റെ ഗീതാദര്ശനമല്ല, ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ഗീതാദര്ശനമല്ല. എന്തിനു, 'ഞാനത്താല്‍ പ്രചോദിതവും ഭക്തിയാല്‍ സമര്‍പ്പിതവുമായ കര്‍മം' എന്നത് ഗീതയില്‍ കണ്ട വിവേകാനന്ദന്റെ ദര്‍ശനം പോലുമല്ല. ഗാന്ധി ഗീതയെ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് തര്‍ജമ ചെയ്തെടുക്കുകയായിരുന്നു. അതിനു പലവിധ വെല്ലുവിളികളും ഉണ്ടായിരുന്നു. അങ്ങിനെ വന്ന ഒരു വെല്ലുവിളി നാഥുറാം ഗോഡ്സേയില് നിന്നായിരുന്നു. ഗോഡ്സേയും ഗീതാഭക്തനായിരുന്നു. പക്ഷേ ഗാന്ധിയെ വെടിവച്ചു കൊല്ലുകയാണു ഗോഡ്സേ ചെയ്തത്. ആ ഒരൊറ്റ കാര്യം മതിയാവും ഒരു പാഠത്തിന്റ് വ്യത്യസ്ത വ്യാഖ്യാനങ്ങളുടെ വ്യാപ്തിയും സാധ്യതയും മനസിലാക്കാന്‍.
അതായത്, മതഗ്രന്ഥങ്ങളിലും, ഇതിഹാസങ്ങളിലും, പുരാണങ്ങളിലുമുള്ള മാനുഷിക ഇടപെടലും വ്യാഖ്യാനവും, ആ വ്യാഖ്യാനങ്ങളെ ജനകീയമാക്കലും പൂര്‍വാധുനിക കാലത്തും, ആധുനികതയുടെ കാലത്തും ഒക്കെ സംഭവിച്ച് വരുന്ന ഒന്നാണു. പലപ്പോഴും സാമൂഹികമാറ്റത്തിന്റെ ദര്ശനങ്ങളാവുന്നത് ഇത്തരം പുരോഗമനോന്മുഖമായ ഇടപെടലുകളാണു. താര്ക്കികമായെങ്കിലും ഉത്തരാധുനികതയുടെ സത്താവിരുദ്ധ രീതിശാസ്ത്രത്തെ ഇളയിടം ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പുസ്തകം ഇടം പിടിക്കുന്നത് കുറേക്കൂടി വിശാലമായ ഈ മാനവ ഇടപെടലിന്റെ ചരിത്രപ്രക്രിയയിലാണു. മഹാഭാരതത്തെ സാംസ്കാരികവും ചരിത്രപരവുമായി പഠിക്കുമ്പോള്‍ അതിനെ വലതുപക്ഷ ഉത്തരാധുനിക 'ചരിത്രകാര്‍' ചെയ്യുന്ന പോലെ (Prophets Facing Backwardല്‍ മീരാ നന്ദ ഈ ഉത്തരാധുനിന ശാസ്ത്ര-ചരിത്ര തട്ടിപ്പുകളെ പറ്റി വിശദമായി എഴുതിയിട്ടുണ്ട്) ചരിത്രവുമായി വിളക്കി ചേര്‍ക്കാന്‍ ശ്രമിക്കുകയല്ല ഇളയിടം ചെയ്യുന്നത്. മറിച്ച് മഹാഭാരതത്തെ ബഹുരൂപിയായ ഒരു പാഠമായി കാണുകയും അതില്‍ നിഹിതമായി കിടക്കുന്ന ചരിത്രത്തെ കാണുകയും, ആ ചരിത്ര ദര്‍ശനത്തിലൂടെ പ്രാചീന ഇന്ത്യയെ വായിക്കാന്‍ ശ്രമിക്കുകയുമാണു. അത് ഒരു ആധുനിക വായനയാണു. ആധുനികതയുടെ മധ്യവര്‍ഗ നാഗരിക പുരുഷനെ തള്ളിക്കളഞ്ഞുകൊണ്ട് അതിന്റെ പുരോഗമന മൂല്യങ്ങളെ ചേര്‍ത്തുനടത്തുന്ന ഒരു വായന.
വിവരം, വ്യാഖ്യാനം, വിമര്‍ശം
മഹാഭാരതത്തിനു ഇതിനകം തന്നെ വിവിധ രീതിയിലുള്ള പഠനങ്ങളും വ്യാഖ്യാനങ്ങളും വന്നിട്ടുണ്ട്. ഡിസി കൊസാംബി, ആര്‍എസ് ശര്‍മ, റൊമില ഥാപര്‍, ഡിഎന്‍ ഝാ, ഉമാ ചക്രവര്‍ത്തി, കുങ്കും റോയ്, വെന്‍ഡി ഡോണിഗര്‍ എന്നിവരെല്ലാം മഹാഭാരതത്തെ പറ്റി പഠനങ്ങള്‍ നടത്തിയവരാണു. മാഹാഭാരത്തിന്റെ സാഹിതീയ രൂപത്തില്‍ ആകൃഷ്ടരായി ഉത്തമമായ സാഹിത്യരചനകള്‍ നിര്‍വഹിച്ച പല എഴുത്തുപ്രതിഭകളുമുണ്ട് — വിഎസ് ഖാന്ഡേക്കറുടെ യയാതി, പികെ ബാലകൃഷ്ണന്റെ 'ഇനി ഞാന്‍ ഉറങ്ങട്ടേ', എംടിയുടെ 'രണ്ടാമൂഴം', ശിവാജി സാവന്തിന്റെ 'കര്ണന്' എന്നിവ അവയില്‍ ചിലതാണു. മലയാളത്തില്‍ പി ഗോവിന്ദപ്പിള്ളയുടേയും, കുട്ടികൃഷ്ണ മാരാരുടേയും പഠനങ്ങളുണ്ട്. മഹാഭാരത പഠിതാക്കള്‍ക്ക് ഒഴിച്ചു നിര്‍ത്താന്‍ പറ്റാത്ത ഗ്രന്ഥമാണു വിഎസ് സൂക്തങ്കറുടെ മഹാഭാരതത്തിന്റെ വിമര്‍ശനാത്മക പാഠം (Critical Edition of the Mahabharata). ഈ വായനകളെ തള്ളിക്കളഞ്ഞു കൊണ്ടല്ല, മറിച്ച് ചേര്‍ത്തു നിര്‍ത്തിക്കൊണ്ടാണു ഇളയിടം തന്റെ സാംസ്കാരിക പഠനം നിവര്‍ത്തിക്കുന്നത്. തനിക്കു മുന്‍പേ വന്നവര്‍ വെളിച്ചം തെളിയിച്ച വഴിയിലൂടെ നടന്ന് അവര്‍ കാണാതെ വിട്ടു പോയതെന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കുകയാണു എഴുത്തുകാരന്.

യൂര്‍ഗന്‍ ഹാബര്‍മാസിന്റെ വിജ്ഞാനത്തിന്റെ മൂന്ന് മണ്ഡലങ്ങളേക്കുറിച്ച് ഇളയിടം തന്നെ എഴുതുന്നുണ്ട്. വിവരം, വ്യാഖ്യാനം, വിമര്‍ശം (knowledge, interpretation and critique). ഇതില്‍ വിവരം എന്നത് വെറുമൊരു അറിവ് മാത്രമാണു. അമേരിക്കയുടെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് ആണു എന്നത് ഒരു അറിവാണ്. അത് അറിയുന്നയാളുടെ നിര്‍വാഹകത്വം (agency) ഇവിടെ പ്രസക്തമല്ല. അതൊരു കേവലജ്ഞാനരൂപമാണു. പക്ഷേ വ്യാഖ്യാനം അങ്ങിനെയല്ല. "കൈവന്ന വിവരങ്ങള്‍ കൊണ്ട് ഒരു സ്ഥിതിവിശേഷത്തെയോ, അനുഭവത്തെയോ, പ്രതിഭാസത്തെയോ വിശദീകരിക്കുമ്പോഴാണു വ്യാഖ്യാനമുണ്ടാകുന്നത്". വ്യാഖ്യാനം നടക്കണമെങ്കില്‍ അതു നടത്തേണ്ടയാള്ക്ക് വിവരത്തെ ക്രോഡീകരിച്ച് സിദ്ധാന്തസഹായത്തോടെ ഒരു പരിപ്രേക്ഷ്യമായി അവതരിപ്പിക്കാന്‍ കഴിയണം എന്നാണു ഹാബര്‍മാസ് പറഞ്ഞത്. വിമര്ശത്തില് ചോദ്യം ചെയ്യുന്നത് അറിവിനെ തന്നെയാണു. ഒരു അറിവ് എങ്ങിനെ അറിവായി മാറി എന്നാണു ചോദ്യം. അറിവിനെ ആ പദിവിയിലേക്ക് എത്തിച്ച വ്യവഹാരങ്ങള്‍ എന്തൊക്കെയാണു. ഇങ്ങിനെ മഹഭാരതത്തില്‍ ലഭ്യമായ അറിവുകളെ വ്യാഖ്യാനത്തിനും വിമര്‍ശത്തിനും വിധേയമാക്കുകയാണു ഇളയിടം ചെയ്യുന്നത്. അത് വെറും കഥപറഞ്ഞു പോകലല്ല. തനിക്കു മുന്‍പ് നടന്ന വ്യാഖ്യാനങ്ങളെ ക്രോഡീകരിക്കല്‍ മാത്രമല്ല. ആ ക്രോഡീകരണത്തിന്റെ സഹായത്തോടെ മഹാഭാരതം എങ്ങിനെ മഹാഭാരതമായി എന്ന വിമര്‍ശനാത്മക ചോദ്യം ചോദിക്കലാണു അദ്ദേഹം ചെയ്യുന്നത്.
മഹാഭാരതം എഴുതിയത് വ്യാസമഹര്‍ഷിയാണു എന്നാണു പൊതുവേ വിശ്വാസം. വ്യാസന് ഭാരതത്തിലെ ഒരു കഥാപാത്രമാണു താനും. കുരുവംശം അന്യം നിന്നുപോകുന്ന ഘട്ടത്തില്‍ സന്താനോത്പാദനം നടത്തുന്നത് വ്യാസനാണു. വ്യാസന്റെ മക്കളായാണു ധൃതരാഷ്ട്രരും, പാണ്ഡുവും, വിദുരരും പിറക്കുന്നത്. വ്യാസന് എഴുതിയ ഭാരതം അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തിന്റെ മകന് ജനമേജയന് നടത്തുന്ന സര്‍പ്പസത്രത്തില്‍ വ്യാസശിഷ്യന്‍ വൈശമ്പായന്‍ ആലപിക്കുന്നതു കേട്ട സൂതപുത്രന് അതിന്റെ പുരാലാപനം നടത്തുന്നതായാണു മഹാഭാരതം എഴുതപ്പെട്ടിരിക്കുന്നത്. ഇത്രമേല്‍ സങ്കീര്‍ണമായ ആഖ്യാനം മറ്റൊരിതിഹാസത്തിലും ഒരുപക്ഷേ കാണാനാകില്ല. ഈ സങ്കീര്‍ണത മഹാഭാരതത്തിന്റെ ചരിത്രവുമായി വിളങ്ങിച്ചേര്‍ന്നു കിടക്കുകയാണു എന്നാണു ഇളയിടം പറയുന്നത്. കാരണം മഹാഭാരതം ഒരു പ്രത്യേകകാലത്തില്, ഒരു വ്യക്തി എഴുതിയുണ്ടാക്കിയതാണെന്ന വാദം മറ്റു പല പണ്ഡിതരേയും പോലെ അദ്ദേഹവും പിന്‍പറ്റുന്നില്ല. മഹാഭാരതത്തിലെ വൈരുധ്യങ്ങള്‍ അതിന്റെ ഏകക്ര്തൃത്വത്തെ നിരാകരിക്കുന്നുണ്ട്. വ്യാസന് എന്നത് ഒരാള്‍ എന്നതിനു പകരം ഒരു പരമ്പരയാകാം. ഇപ്പോഴത്തെ രീതിയിലുള്ള ലിഖിത മഹാഭാരതം പൊതുവര്‍ഷം ആദ്യ ശതകങ്ങളില്‍ രൂപപ്പെട്ടു എന്നാണു കരുതപ്പെടുന്നതെങ്കിലും ഒരുപാട് പരിണാമങ്ങളിലൂടെ, നൂറ്റാണ്ടുകളിലൂടെ കടന്നുപോയിട്ടാണു ഇതിഹാസത്തിനു ആ രൂപം കിട്ടുന്നത് എന്നാണു വാദം. ഈ പരിണാമങ്ങളെ ബിസി ഒന്നാം സഹസ്രാബ്ദത്തിലേയും പൊതുവര്‍ഷം ആദ്യശതകങ്ങളിലേയും ഇന്ത്യാചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വായിക്കുകയാണു അദ്ദേഹം ചെയ്യുന്നത്. ഇതില്‍ ആര്യന് അധിനിവേശമുണ്ട്, സിന്ധു ഗംഗാ തടങ്ങളിലെ ആര്യ, ആര്യേതര ഗോത്രസമൂഹങ്ങള്‍ ഉത്തരഭാരത്തിലെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിച്ചതിന്റെ ചരിത്രമുണ്ട്, ബുദ്ധമതത്തിന്റെ ശക്തിയും സ്വാധീനവുമുണ്ട്, മൗര്യ സാമ്രാജ്യത്തിന്റെ വരവുണ്ട്, അശോകന്റെ പരിത്യാഗമുണ്ട്, ബുദ്ധമതം ഉയര്‍ത്തിയ വെല്ലുവിളികള്‍ ഉണ്ട്, ഗുപ്തസാമ്രാജ്യത്തിന്റെ സംസ്ഥാപനമുണ്ട്.
ഭാരതപരിണാമങ്ങള്
പരിമിതമായ മഹാഭാരത വായനകളില്‍ ഇതെഴുതുന്നയാളെ ഏറെ അമ്പരപ്പിച്ചിട്ടുള്ള ഒരു പ്രശ്നം ദുര്യോധനനാണു. സഭയില്‍ അപമാനിതനായ കര്ണനനു അംഗരാജ്യം നല്കി രാജാവാക്കിയ ആളാണു ദുരോധനന്. ഹസ്തിനപുരിയിലെ ജനങ്ങളെ മക്കളെ പോലെ പരിപാലിച്ചവന്. സൈന്യത്തെ മുഴുവന്‍ നഷ്ടപ്പെട്ട അവസ്ഥയിലും ഗദായുദ്ധത്തിനു പാണ്ഡവരില്‍ ആരെ വേണമെങ്കിലും ക്ഷണിക്കാം എന്നായിട്ടും യുദ്ധധര്മങ്ങള് പാലിച്ച് തനിക്ക് ചേര്‍ന്ന ഭീമസേനനെ തെരഞ്ഞെടുക്കുന്നവനാണു. യുദ്ധവും ഭരണവും പതനവും എല്ലാം കഴിഞ്ഞ് യുധിഷ്ഠിരന് സ്വര്‍ഗത്തിലെത്തുമ്പോള്‍ അവിടെ കാണുന്നത് ദുര്യോധനനെയാണു, തന്റെ അനുജന്മാരെ അല്ല. അനുജന്മാര് നരകത്തിലാണു. എങ്ങിനെയാണു ഇത് സംഭവിക്കുന്നത്? ഇളയിടം പറയുന്നത് മഹാഭാരതം കൗരവ കേന്ദ്രിതമായി തുടങ്ങിയ ഒരു ഇതിഹാസമാണെന്നാണു. ഇടയ്ക്കെപ്പോഴോ വച്ച് അതിന്റെ ഗതി മാറുകയാണു. വ്യസന്റെ ശിഷ്യരിലൊരാളാണു ജൈമിനി. വ്യാസന് തന്റെ മകന് കൂടിയായ ശൂകന്‍, ശിഷ്യരായ ജൈമിനി, സുമന്തു, പൈലന്, വൈശമ്പായനന്‍ എന്നിവരെ വ്യസന്‍ ഭാരതം പഠിപ്പിച്ചിട്ടുണ്ട്. (അതു തന്നെ മഹാഭാരതത്തിന്റെ വൈവിധ്യ സ്വഭാവത്തിനു ആധാരമാണു.) ഇതില്‍ ജൈമിനിയുടെ മഹാഭാരതത്തിന്റെ ഒരു ഭാഗം ലഭ്യമാണ്. അതില്‍ കൗരവര്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്.
ഒരുപക്ഷേ കൃഷ്ണന്റെ വരവോടെയാണു ആഖ്യാനത്തിന്റെ ഗതി മാറുന്നത്. അതു ബ്രാഹ്മണ്യത്തിന്റെ, വൈദീകമതത്തിന്റെ ശക്തിപ്പെടലും കൂടിയാണു സൂചിപ്പിക്കുന്നത്. കാരണം, കൃഷ്ണന് ഇല്ലെങ്കില്‍ പാണ്ഡവര്‍ യുദ്ധം ജയിക്കില്ല. ധര്‍മമാണ് ജയിക്കുന്നതെന്ന് പറയുമ്പോഴും പാണ്ഡവര്‍ ധര്മമാര്ഗത്തിലൂടെയല്ല യുദ്ധം ജയിക്കുന്നത്. അതായിരിക്കും ദുര്യോധനന്റെ ആത്മവിശ്വാസത്തിന്റെ ഹേതുവും. ഭീഷ്മരും, ദ്രോണരും, കര്ണനുമുള്ള കൗരവപ്പടയെ എങ്ങിനെയാണു പാണ്ഡവര്‍ തോത്പിക്കുക എന്നായിരിക്കണം ദുര്യോധനന് ചിന്തിച്ചിരിക്കുക. അര്‍ജുനനു ഇപ്പുറത്ത് കര്‍ണനുണ്ട്. ഭീമനു താനുണ്ട്. സുയോധനനാണു ദുര്യോധനന്. അതു പോരാതെ പിതാമഹനുണ്ട്. ആചാര്യനുണ്ട്. പക്ഷേ അപ്പുറത്ത് കൃഷ്ണനുണ്ട്. ദ്രോണാചാര്യരെ വീഴ്ത്താതെ പാണ്ഡവര്‍ക്ക് രക്ഷയില്ല എന്ന ഘട്ടത്തില്‍ ഭീമനോട് ഒരാനയെ കൊന്ന് ആ ആനയ്ക്ക് അശ്വത്ഥാമ എന്ന പേരിടൂന്നത് കൃഷ്ണനാണു. മണ്ണില്‍ രഥം താണ് തേര്‍ത്തട്ടില്‍ നിന്നിറങ്ങിയ കര്‍ണനെ, കവചകുണ്ഡലങ്ങളിലാത്ത കര്‍ണനെ, അമ്പെയ്തു വീഴ്ത്താന്‍ അര്‍ജുനനനെ പ്രകോപിപ്പിക്കുന്നത് കൃഷ്ണനാണു. അവസാന ഗദായുദ്ധത്തില്‍ ദുര്യോധനനെ എങ്ങിനെ വീഴ്ത്താം എന്ന് തുടയിലടിച്ച് കൊണ്ട് ഭീമനു ഉപായം നല്‍കുന്നത് കൃഷ്ണനാണ്. അങ്ങിനെ കൃഷ്ണനിലൂടെയാണു പാണ്ഡവര്‍ ജയിക്കുന്നത്. കൃഷ്ണന്റെ വരവാണു മഹാഭാരതത്തിന്റെ ഗതി മാറ്റുന്നത്. അതുവരെ കൗരവകേന്ദ്രിതമായ ഇതിഹാസം അങ്ങിനെ പാണ്ഡവ കേന്ദ്രിതമാവുന്നു. 'ഗോത്രപാരമ്പര്യത്തിലും തദ്ദേശീയ ജീവിതത്തിലും വേരുകളുള്ള കൃഷ്ണനെ പാണ്ഡവനായകനായും ബ്രാഹ്മണ മൂല്യങ്ങളുടെ പാലകനും ലോകനാഥനും, പ്രപഞ്ചപരമാത്മാവും ഒക്കെയായി വളര്‍ത്തിയതോടെ മഹാഭാരതത്തിന്റെ ബ്രാഹ്മണീകരണം വലിയൊരളവോളം പൂര്‍ത്തിയായി", എന്ന് ഇളയിടം എഴുതുന്നു.
ഇങ്ങനെ വൈദീകമതം ഉത്തഭാരത സമൂഹത്തിനു മേല്‍ പിടിമുറൂക്കുന്നതിനു മറ്റു പല ഉദാഹരണങ്ങളും ഇളയിടം തരുന്നുണ്ട്. ആര്യന്മാരുടെ വരവിനു മുന്‍പ് ഉണ്ടായിരുന്ന കുലഗോത്ര പാരമ്പര്യത്തിന്റെ സമ്പന്നമായ വര്‍ണനകള്‍ മഹാഭാരതത്തില്‍ കാണാം. മഹാഭാരതം കുരുവംശത്തിന്റെ കഥയാണെങ്കിലും കുരുവംശം വിചിത്രവീര്യനിലൂടെ അന്യം നിന്നു പോകുന്നതാണു കാണാനാവുക. ശന്തനുവിന്റെ മകനായ വിചിത്രവീര്യന് മരിക്കുമ്പോള്‍ അദ്ദേഹത്തിനു മക്കളില്ല. ശന്തനുവിനു ഗംഗയിലുണ്ടായ മകനാണു ഭീഷ്മര്‍. കുലം അന്യം നിന്നു പോകാതിരിക്കാനായി ഭീഷ്മരോട് 'നിയോഗം' വഴി വിചിത്രവീര്യന്റെ ഭാര്യമാരായ അംബികയിലും അംബാലികയിലും സന്താനോത്പാദനം നടത്താന്‍ ആവശ്യപ്പെടുന്നത് ശന്തനുവിന്റെ വിധവ സത്യവതിയാണു. പക്ഷേ ബ്രഹ്മചര്യം ഭീഷ്മപ്രതിജ്ഞയാണു. ദേവവ്രതന് അനങ്ങുന്നില്ല. അങ്ങിനെയാണു സത്യവതി പരാശരനില് തനിക്കു ജനിച്ച പുത്രന് വ്യാസനോട് വിചിത്രവീര്യന്റെ ഭാര്യമാരില്‍ സന്താനോത്പാദനം നടത്താന്‍ പറയുന്നത്. വ്യാസന് കുരുവംശത്തില്‍ പെട്ടവനല്ല. പക്ഷേ വ്യാസനു അംബികയിലും അംബാലികയിലും ജനിക്കുന്ന മക്കളാണു ധൃതരാഷ്ട്രരും പാണ്ഡുവും. അതായത് കുരുവംശം തുടരുന്നത് കുരുവംശത്തിലൂടെയല്ല എന്നര്‍ത്ഥം.
കുന്തിയെ നോക്കുക. ഇഷ്ടമുള്ള ദേവന്മാരെ ധ്യാനിച്ച് അവരുടെ കുട്ടികളെ പ്രസവിക്കുകയാണു. അതില്‍ തെരഞ്ഞെടുപ്പിന്റെ അപാരമായ സ്വാതന്ത്യ്രമുണ്ട്. പഞ്ചപാണ്ഡവരില്‍ ആരും പാണ്ഡുവിന്റെ മക്കളല്ല. അവര്‍ക്ക് രണ്ട് അമ്മമാരും അഞ്ച് അച്ഛന്മാരുമാണുള്ളത്. അവരെ എല്ലാവരേയും ബന്ധിപ്പിക്കുന്ന ഏകഘടകം ദ്രൗപതിയാണു. അതുകൊണ്ടാണു കര്ണന് ദുര്യോധനനോട് പറഞ്ഞത്, പാണ്ഡവരെ ഭിന്നിപ്പിക്കാന്‍ ആവില്ല, കാരണം അവര്‍ ദ്രൗപതിയാല്‍ ബന്ധിതമായിരിക്കുന്നു എന്ന്. കര്ണനതറിയാമായിരുന്നു. കുന്തിക്കും അതറിയാം. അതുകൊണ്ടാണു എല്ലാം പങ്കിട്ടെടുക്കണമെന്ന് അവര്‍ പറഞ്ഞത്. കുന്തിയുടെ തെരഞ്ഞെടുപ്പിന്റെ അവകാശം ദ്രൗപതിയിലും കാണാം. ബഹുഭര്തൃത്വമാണു. അത് പിന്നീട് ശക്തിപ്പെട്ട വര്‍ണാശ്രമ ധര്മത്തില് അനുവദനീയമല്ല.

കുന്തിയും, ദ്രൗപതിയും, മഹാഭാരതത്തിലെ അയഞ്ഞുകിടക്കുന്ന വംശപാരമ്പര്യവുമെല്ലാം വര്‍ണാശ്രമ ധര്‍മത്തിനു മുന്‍പ് നിലനിന്നിരുന്ന കുലഗോത്ര, നാടോടി പാരമ്പര്യത്തിന്റെ ഉദാഹരണമായാണു ഇളയിടം കാണുന്നത്. ആഖ്യാനത്തിന്റെ സങ്കീര്ണതയില് പോലും ഈ നാടോടി സംസ്കാരത്തിന്റെ വേരുകള്‍ കാണാം. കഥ പറയുന്നത് കുരുവംശത്തിന്റെ ഇങ്ങേയറ്റത്തുള്ള കണ്ണിയായ ജനമേജയനല്ല. വ്യാസമഹര്‍ഷി നേരിട്ടുമല്ല. ജനമേജയന്റെ സര്‍പ്പസത്രവേദിയില്‍ വ്യാസശിഷ്യനായ വൈശമ്പായന്‍ ആലപിച്ച് മഹാഭാരതം കേള്‍ക്കാനിടവന്ന സൂതപുത്രനായ ഉഗ്രവശസ് ശൗനകാദിമുനിമാര്ക്കു മുന്നില്‍ ആലപിക്കുകയാണു. ഇങ്ങിനെ പല ആഖ്യാതാക്കളിലൂടെയാണു മഹാഭാരതം വികസിക്കുന്നത്. മഹാഭാരതത്തിന്റെ ആദ്യരൂപം മൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗംഗാതടത്തിലെ ആര്യഗോത്രങ്ങള്ക്കിടയില് സൂതന്മാരും മഗധന്മാരും കുശീലവന്മാരും മറ്റും പാടിനടന്ന വീഗാനങ്ങളിലാണു എന്നാണു പല പഠിതാക്കളും അവകാശപ്പെടുന്നത്.
എന്നാല്‍ പിന്നീട് ഈ കഥാഗതി മാറുന്നുണ്ട്. കുരുവംശം തുടരുന്നത് ബഹുഭര്‍തൃത്വം സ്വീകരിച്ച ദ്രൗപതിയുടെ മക്കളിലൂടെയല്ല. അവര്‍ക്ക് മഹാഭാരതത്തില്‍ കാര്യമായ സ്ഥാനം പോലും ലഭിക്കുന്നില്ല. അവശേഷിക്കുന്നവരെല്ലാവരും അശ്വത്ഥാമാവിന്റെ അഗ്നിപ്രളയത്തില് മരിക്കുകയും ചെയ്യുന്നു. അവസാനം അര്‍ജുനന്റേയും സുഭദ്രയുടേയും മകനായ അഭിമന്യുവില്‍ ഉത്തരയിലുണ്ടായ പരീക്ഷിത്തിന്റെ മകനായ ജനമേജയനിലൂടെയാണു വംശം തുടരുന്നത്. പരീക്ഷിത്ത് ചാപിള്ളയായിരുന്നു. കൃഷ്ണനാണു ആ കുഞ്ഞിനു ജീവന് തിരികെ കൊടുക്കുന്നത്. അവിടേയും പാണ്ഡവപക്ഷത്തുള്ള കൃഷ്ണസാന്നിധ്യം നിര്‍ണായകമാണു. ഭാരതത്തിന്റെ തുടക്കത്തില്‍ വ്യാസന് വിചിത്രവീര്യന്റെ ഭാര്യമാരില്‍ നിയോഗം വഴി നടത്തുന്ന സന്താനോത്പാദനത്തിലൂടെയാണു കുരുവംശം തുടരുന്നതെങ്കില്‍ അവസാനമായപ്പോഴേക്കും ഭഗവാന് നേരിട്ട് ചാപിള്ളയെ ജീവിപ്പിക്കുകയാണു. ഇതാണു കുലഗോത്ര, നാടോടി പാരമ്പര്യത്തില്‍ നിന്നും വര്ണാശ്രമധര്മത്തിലേക്കുള്ള ഭാരത്തിന്റെ പരിണാമം. വര്‍ണാശ്രമ ധര്‍മവും, വൈദീകമതവും ചുവടുറപ്പിച്ചതിനു ശേഷമാണു പൊതുവര്‍ഷം ആദ്യശതകങ്ങളിലാണു ഒരു ലിഖിതരൂപം മഹാഭാരതത്തിനു കൈവരുന്നത് എന്നോര്‍ക്കുക. ഇതില്‍ തന്നെ ലഭ്യമായ ലിഖിതപാഠങ്ങള്‍ പതിനാറാം ശതകത്തില്‍ നിന്നാണു.
വൈദീകമതം അക്കാലത്ത് നേരിട്ട പ്രധാന വെല്ലുവിളി ആയിരുന്നു ബുദ്ധമതത്തിന്റേത്. അതിന്റെ സ്വാധീനവും മഹാഭാരതത്തില്‍ കണ്ടെത്താനാവും. ഉദാഹരണത്തിനു ഭാരതയുദ്ധം ജയിച്ച യുദ്ധിഷ്ഠിരന്റെ വിഷാദം പലരും കലിംഗയുദ്ധത്തിനു ശേഷം അശോകനുണ്ടായ വിഷാദവുമായി ചേര്‍ത്തുകാണുന്നുണ്ട്. മരിച്ചവരില്‍ സ്വന്തം ജ്യേഷ്ഠനും ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ ഈ വിജയം കൊണ്ട് എന്ത് കാര്യം എന്നാണു യുദ്ധിഷ്ഠിരന് ആകുലപ്പെടുന്നത്. 'ജയസ്തമാത് പരാജയ'--വിജയം തന്നെ പരാജയമാണു. 'ബ്രാഹ്മണീകൃത അശോകന്' എന്നാണു യുധിഷ്ഠിരനെ വെന്‍ഡി ഡോണിഗര്‍ വിളിക്കുന്നത്. "ഒരു ഭാഗത്ത് ബുദ്ധമതത്തിന്റെ അഹിംസാ തത്വത്തിനെതിരെ വര്ണധര്മത്തിലധിഷ്ഠിതമായ ഹിംസയെ ഉറപ്പിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് ബുദ്ധമതത്തിന്റെ അഹിംസാതത്വത്തേയും മഹാഭാരതം അഭിസംബോധന ചെയ്യുന്നു," എന്ന് ഇളയിടം വിശദീകരിക്കുന്നു. "ബ്രാഹ്മണ്യത്തിന്റെ ആശയപ്രപഞ്ചത്തോടൊപ്പം ബൗദ്ധപാരമ്പര്യത്തിന്റെ ആശയപ്രപഞ്ചവും അവിടെ ശിരസുയര്‍ത്താന്‍ ശ്രമിക്കുന്നു."
എന്താണു ധര്‍മ്മം?
മഹാഭാരതത്തെപറ്റിയുള്ള ഒരു ചര്‍ച്ചയും ധര്മത്തിലെത്താതെ അവസാനിക്കാറില്ല. കാരണം ധര്മസംസ്ഥാപനമാണു യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. കുരുക്ഷേത്രം ധര്‍മക്ഷേത്രം ആണെന്നാണു. ധര്‍മം എവിടേയോ അവിടെയാണു ജയം എന്നാണു ഗാന്ധാരി തന്റെ ആശീര്‍വാദം സ്വീകരിക്കാന്‍ വരുന്ന ദുര്യോധനനോട് എല്ലായ്പോഴും പറയുന്നത്. ബാക്കിയുള്ള മക്കളെയെല്ലാം നഷ്ടപ്പെട്ടതിനു ശേഷവും അവസാന യുദ്ധത്തിനു മുന്‍പായി വിജയാനുഗ്രഹം വാങ്ങാന്‍ വരുന്ന പ്രിയപുത്രനോട് ആ അമ്മ പറയുന്നത് ധര്‍മം ജയിക്കട്ടേ എന്നാണു. ധര്മസംസ്ഥാപനത്തിനായാണു താന്‍ അവതരിച്ചത് എന്നാണു കൃഷ്ണനും പറയുന്നത്. ഇതെല്ലാം വായനക്കാരെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചിട്ട് ഇളയിടം ചോദിക്കുന്നു, ധര്‍മം ജയിച്ചോ? ഭീഷ്മരെ വീഴ്ത്തുന്നത് ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം നടത്തിയാണു. അത് ഭീഷ്മര്‍ തന്നെയാണു യുദ്ധിഷ്ഠിരനോട് പറയുന്നത്. ഭീഷ്മര്‍ വീണു. പാണ്ഡവര്‍ വിജയാഹ്ളാദങ്ങള്‍ മുഴക്കുന്നു. പക്ഷേ ധര്‍മം ജയിച്ചോ? അശ്വത്ഥാമാവ് എന്ന ആനയെ ഗദയെറിഞ്ഞ് കൊന്ന്, അശ്വത്ഥാമാവ് മരിച്ച് എന്നു അര്‍ദ്ധ കള്ളം പറഞ്ഞാണു ധര്‍മപുത്രനായ യുദ്ധിഷ്ഠിരന് ദ്രോണയെക്കൊണ്ട് ആയുധം താഴെ വപ്പിക്കുന്നത്. ദ്രോണാചര്യരുടെ കഴുത്തറുത്തു. പാണ്ഡവപക്ഷം ആഹ്ളാദചിത്തരായി. പക്ഷേ ധര്‍മം ജയിച്ചോ? കര്‍ണനേയും ദുര്യോധനേയും വീഴ്ത്തിയ ഉദാഹരണങ്ങള്‍ നല്കി ഇളയിടം ചോദിക്കുന്നു, 'ധര്‍മം ജയിച്ചോ'?
ഇത് വളരേ പ്രധാനപ്പെട്ട ഒരു ചോദ്യമാണു. കാരണം മഹാഭാരതം പാണ്ഡവരുടെ വിജയത്തിന്റെ മാത്രം കഥയല്ല. മരിക്കാന്‍ കിടക്കുന്ന ദുര്യോധനന് കൃഷ്ണനെ ചോദ്യം ചെയ്യുന്നുണ്ട്. ചതിയിലൂടെയും വഞ്ചനയിലൂടെയുമല്ലേ നീ ജയിച്ചത് എന്നാണു ചോദിക്കുന്നത്. 'യുധിഷ്ടിരാ, വിധവകളുടെ ഒരു രാജ്യം നിന്നേ കാത്തിരിക്കുന്നു' എന്നാണു ദുര്യോധനന് പറയുന്നത്. അത് കാലരൂപിയായ ഒരു വാക്യമാണു. ധര്‍മമാണു ജയിച്ചത് എന്ന് പറയുമ്പോഴും ധര്‍മം ജയിക്കുന്നില്ല. എല്ലാം നേടി എന്നു കരുതുമ്പോഴും പാണ്ഡവര്‍ ഒന്നും നേടുന്നില്ല, യുദ്ധത്തിന്റെ അവസാനം അവശേഷിക്കുന്നത് പത്തു പേരാണു. ഏഴുപേര്‍ പാണ്ഡവപക്ഷത്ത്, മൂന്ന് പേര് കൗരവപക്ഷത്ത്. ഇതെങ്ങിനെയാണു വിജയമാവുക? യുദ്ധം നയിച്ച് ബന്ധുമിത്രാതികളേയെല്ലാം നഷ്ടപ്പെടുത്തി യുധിഷ്ഠിരന് നേടിയത് വിധവകളുടെ ഒരു രാജ്യമാണെങ്കില്‍ ആ നേട്ടത്തിനു എന്ത് അര്‍ത്ഥമാണുള്ളത്. അതുകൊണ്ടാണു വിജയം പരാജയമാണു, വീജയിക്കുന്നിടത്ത് തന്നെ പരാജയപ്പെടുന്നു എന്നു പറയുന്നത്. ഈ വൈരുധ്യം മഹാഭാരതത്തിന്റെ പാഠത്തിലുടനീളം കാണാം. അതായത്, ധാര്മയുദ്ധം എന്ന ഒന്നില്ല (There is not just war). ഒരു യുദ്ധത്തിലും ധര്‍മം ജയിക്കുന്നില്ല. എല്ലാ യുദ്ധത്തിലും വിജയികളെ കാത്തിരിക്കുന്നത് സര്‍വനാശമാണു.
അന്തിമയായി എന്താണ് ധര്‍മം? ഇളയിടത്തിന്റ് അഭിപ്രായത്തില്‍ മഹാഭാരതം വിഭാവനം ചെയ്യുന്ന ധര്‍മം ഇതാണു: 'അവനവനു പ്രതികൂലമായി തീരുന്നതെന്തോ അത് മറ്റൊരാളിലും പ്രയോഗിക്കരുത്. പക്ഷേ ഈ ധര്‍മതത്വം മഹാഭാരതത്തില്‍ പാലിക്കപ്പെടുന്നില്ല. "പാലിക്കാതെ പോകുന്ന ഒരു നിത്യസത്യത്തിന്റെ പേരാണോ ധര്‍മം?" എന്ന് അദ്ദേഹം ചോദിക്കുന്നു.
പാഠഭേദങ്ങള്‍
മഹാഭാരതത്തില്‍ നിഹിതമായിരിക്കുന്ന ചരിത്ര സന്ദര്‍ഭങ്ങളെ പ്രകാശിപ്പിക്കുക മാത്രമല്ല സുനില്‍ പി ഇളയിടം തന്റെ സാംസ്കാരിക പഠനത്തില്‍ ചെയ്യുന്നത്, മറിച്ച് ഇതിഹാസപാഠത്തിനു ഒരു ബദല്‍വായന സാധ്യമാക്കുക കൂടിയാണു. ഇതിഹാസങ്ങളെ വര്‍ഗീയവാദികള്‍ ആയുധപുരകളാക്കുന്നു എന്ന് എഴുത്തുകാരന് തന്നെ തുടക്കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ ആയുധപ്പുരകളാക്കാന്‍ ശ്രമിക്കുന്ന ഇതിഹാസത്തിനു നിങ്ങള്‍ പറയുന്ന പോലുള്ള സത്താപരമായ ഏകതയില്ല എന്നാണു അദ്ദേഹം സമര്‍ത്ഥിക്കുന്നത്. ഇത് പാഠത്തിലുള്ള മാനുഷികമായ ഇടപെടലാണു. ഒരേ സമയം വ്യാഖ്യാനവും വിമര്ശവുമാണു. ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഒരു നീണ്ട ചരിത്രപ്രക്രിയയാണു താനും. ഇതിഹാസങ്ങളേയും മത പാഠങ്ങളേയും അന്ധവിശ്വാസത്തിന്റേയും അയുക്തിയുടേയും സംഭരണികള്‍ എന്നു പറഞ്ഞ് മാറ്റി നിര്‍ത്തിക്കൊണ്ടല്ല, അവയെ കുറിച്ചുള്ള പഠനങ്ങള്‍ യാഥാസ്തിതികതയെ ശക്തിപ്പെടുത്തും എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു കൊണ്ടല്ല അവയെ ചരിത്രവത്കരിച്ചു കൊണ്ടാണു മനുഷ്യസംസ്കാരം മുന്നോട്ടു പോയിട്ടുള്ളത്. വൈക്ലിഫിന്റെ ബൈബിള്‍ കത്തോലിക്കാ സഭയെ ശക്തിപ്പെടുത്തുകയല്ല ചെയ്തത്. മറിച്ച് സഭയുടെ പരമാധികാരത്തെ ചോദ്യം ചെയ്ത റിഫോമേഷനു വഴിമരുന്നിടുകയാണു. തന്റെ ഗീതാവ്യാഖ്യാനത്തിലൂടെ ഗാന്ധി ദേശീയ പ്രസ്ഥാനത്തെ തീവ്രവാദികളുടെയും വര്‍ഗീയവാദികളുടേയും പിടിയില്‍ നിന്നും വിമോചിപ്പിക്കുകയായിരുന്നു.
വിവര്‍ത്തനങ്ങള്‍ അവതാരങ്ങളാണു എന്ന് വാള്‍ട്ടര്‍ ബഞ്ചമിന് പറഞ്ഞിട്ടുണ്ട്. ചിലപ്പോഴെങ്കിലും വ്യാഖ്യാനങ്ങളും അവതാരങ്ങളാണു. അവ പുതിയ അര്‍ത്ഥവും പുതിയ പാഠവും സൃഷ്ടിക്കുന്നു. അങ്ങിനെ പാഠങ്ങളിലൂടെ പാഠഭേദങ്ങളിലൂടെ ബഹുസ്വരതക്കായുള്ള ഒരു ചര്ച്ചാമണ്ഡലമൊരുക്കുകയാണു ഈ പുസ്തകവും ചെയ്യുന്നത്. അത് ഒരു വീണ്ടെടുപ്പിന്റെ കഥയാണു. 'ഒരു സുനിശ്ചിത പാഠമായോ ദേശീയപാഠമായോ നിലവില്‍ വന്ന ഒന്നല്ല മഹാഭാരതം. ഇന്ത്യന്‍ ഭൂതകാലത്തെയപ്പാടെ മതവത്കരിക്കാനും അതിന്മേല് ഉടമാവകാശം സ്ഥാപിക്കാനും മതവര്‍ഗീയവാദികള്‍ നടത്തുന്ന അക്രമോത്സുകമായ ശ്രമങ്ങളുടെ സന്ദര്‍ഭത്തില്‍ ഈ തിരിച്ചറിവ് വളരേ പ്രധാനമാണ്. സുനിശ്ചിതമായ ഏകപാഠമായല്ല അനിശ്ചിതമായ പാഠഭേദങ്ങളായാണു മഹാഭാരതം ചരിത്രത്തിലുടനീളം നിലനിന്നത്," ഇളയിടം എഴുതുന്നു. ആ തിരിച്ചറിവിനായുള്ള വിളിയാണു 'മഹാഭാരതം: സാംസ്കാരിക ചരിത്രം'.
ഡോ. സ്റ്റാൻലി ജോണി മാധ്യമപ്രവർത്തകൻ ആണ്.