മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ, “കിഫ്ബിയെക്കുറിച്ച് വ്യാജകഥകളും അപവാദവും പ്രചരിപ്പിക്കുന്നവര്‍ നാടിന്‍റെയും ജനങ്ങളുടെയും ശത്രുക്കളാണ്. നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരാണ്. അത്തരക്കാരുടെ മനോവൈകല്യത്തിന് വഴങ്ങാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതികൂലാവസ്ഥയുടെയും വെല്ലുവിളിയ്ക്കു മുന്നില്‍ പ്രതിമപോലെ നിസ്സഹായമായി നില്‍ക്കാനല്ല ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഈ നാട് തളര്‍ന്നുപോകരുത്. ഇവിടെ വളര്‍ച്ച മുരടിക്കരുത്. വികസനം സാധ്യമാകണം. അതിനുള്ള ഉപാധിയാണ് കിഫ്ബി. അതിനെ തകര്‍ക്കാന്‍ ഏതു ശക്തിവന്നാലും ചെറുക്കുകതന്നെ ചെയ്യും. അത് ഈ നാടിന്‍റെ ആവശ്യമാണ്”. ഡോ. ടി. എം. തോമസ് ഐസക് എഴുതുന്നു.

ഒരു നുണ ഒരായിരം തവണയാവര്‍ത്തിച്ചാല്‍ അത് സത്യമാക്കാമെന്ന് പറഞ്ഞത് ഗീബല്‍സാണ്. കെ.പി.സി.സി. പ്രസിഡന്റ് എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വി.എം. സുധീരനും, ചാനലുകളിലെ ചാവേര്‍ പണി ഒട്ടും ആത്മാര്‍ഥതയില്ലാതെ ചെയ്യുന്ന റ്റി. സിദ്ദിഖും ഗീബല്‍സിനെ പോലു‌ം നാണിപ്പിക്കുന്ന വിധത്തില്‍ ആണ് ലാവലിന്‍ കേസിനെ സംബന്ധിച്ചുള്ള നുണകള്‍ - വര്‍ഷങ്ങള്‍ക്ക് മുമ്പേ പൊളിഞ്ഞടുങ്ങിയ നുണകള്‍ - തുറന്ന കത്തിലൂടെയും ചാനല്‍ ചര്‍ച്ചയിലെ കത്തിക്കലുകളിലൂടെയും ആവര്‍ത്തിക്കുന്നത്.