പ്രിയപ്പെട്ട രാജേഷ് രാമചന്ദ്രന്‍, ഗോസ്സിപ്പടി ഒന്ന് നിര്‍ത്താമോ?!
| Vinod Narayanan | May 22, 2016 |
|
ദി ഇക്കണോമിക് ടൈംസിൽ പിണറായി വിജയന്‍ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെപ്പറ്റി വന്ന ലേഖനത്തിന് വിനോദ് നാരായണന്‍ എഴുതിയ മറുപടിയുടെ പരിഭാഷ.
പരിഭാഷ: അനുപമ മോഹൻ
ഇംഗ്ലീഷ് മാധ്യമങ്ങളിൽ കേരളത്തെപ്പറ്റി വരുന്ന രാഷ്ട്രീയ വിശകലനങ്ങള്‍ വായിക്കുന്ന ശീലം പതിവില്ലാത്തതാണ്.. നിര്‍ഭാഗ്യവശാൽ, 2016 ഏപ്രിൽ നാലിലെ, ദി ഇക്കണോമിക് ടൈംസിൽ രാജേഷ് രാമചന്ദ്രന്‍ പിണറായി വിജയനെപ്പറ്റി എഴുതിയ ഒരു ലേഖനം വായിക്കേണ്ട ഗതികേടുണ്ടായി.
സത്യത്തിൽ, എന്റെ ആദ്യ തോന്നൽ ഈ ലേഖനമെഴുതിയയാള്‍ അദ്ദേഹത്തിന്റെ സ്ഥിരം ജോലി ഉപേക്ഷിക്കരുത് എന്നായിരുന്നു. പക്ഷേ അപ്പോഴാണ് ഈ മാന്യദേഹം ദി ഇക്കണോമിക് ടൈംസിന്റെ പൊളിറ്റിക്കൽ എഡിറ്ററാണെന്ന് കണ്ടത്.
വിശകലനത്തിലെ കൃത്യതയും വസ്തുനിഷ്ഠതയും ഇക്കണോമിക് ടൈംസിലെ പൊളിറ്റിക്കൽ എഡിറ്റര്‍ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് മാനദണ്ഡമല്ലേ എന്ന് പോലും ഞാന്‍ സംശയിച്ചു പോയി. ഇനി വായനക്കാരെ കബളിപ്പിക്കാനായി ടൈംസ് ആരെയോ റോഡിൽനിന്ന് പിടിച്ചുകൊണ്ടുവന്ന് പൊളിറ്റിക്കൽ എഡിറ്റര്‍ എന്ന പേരുംകൊടുത്ത് എഴുതിച്ച ലേഖനമാണോയെന്നും ചിന്തിച്ചു.
പിണറായി വിജയനെപ്പറ്റി വന്ന ലേഖനത്തിന്റെ താഴ്ന്ന നിലവാരവും കപടതയും വിശദീകരിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് മറുലേഖനം എഴുതുക എന്ന ഇത്തരം സാധ്യതകളെക്കുറിച്ച് ചിന്തിക്കാന്‍ ഞാന്‍ പ്രേരിതനായത്.
ഒന്നാമതായി, ലേഖകൻ വിഷയത്തെപ്പറ്റി യാതൊരുവിധ ധാരണയും ഇല്ല. അതിലും കഷ്ടം, ഗൂഗിളിൽ അഞ്ചുമിനിറ്റ് നേരം സെര്‍ച്ച് ചെയ്ത് അടിസ്ഥാന വിവരങ്ങള്‍ നോക്കാന്‍ പോലും പോലും അദ്ദേഹം മെനക്കെട്ടില്ല എന്നതാണ്.
|
1975ൽ, അടിസന്തരാവസ്ഥയുടെ ഭാഗമായി നടന്ന അടിച്ചമര്‍ത്തലിൽ, കെ. കരുണാകരന്‍ നയിച്ച ആഭ്യന്തരവിഭാഗത്തിന്റെ വധശ്രമത്തിനിരയായ ഏക നിയമസഭാംഗം അദ്ദേഹമായിരുന്നു. പിണറായിയെ അറസ്റ്റ് ചെയ്ത് ജയിൽ സെല്ലിൽ അടച്ചശേഷം വസ്ത്രമുരിച്ച് പുറത്തെ തൊലിയടരുവരെ മര്‍ദ്ദിച്ചതായും ചോരയിൽ കുളിച്ച് ബോധരഹിതനായി കിടന്ന അദ്ദേഹത്തെ വിട്ടയക്കാനായി ഇഎംഎസും എകെജിയും അടക്കമുള്ളവര്‍ മുഖ്യമന്ത്രി സി. അച്യുതമേനോനെ ഘരാവോ ചെയ്തതിനെ തുടര്‍ന്ന് അച്യുതമേനോന്‍ ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് തിരുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. |
ചെറിയൊരു സമയത്തിനുള്ളിൽ ഞാന്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇതൊക്കെയാണ്. 1970ൽ, 26 വയസ്സിൽ, പിണറായി വിജയന്‍ അതുവരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോ പിളര്‍പ്പിനുശേഷം സിപിഎമ്മോ തെരഞ്ഞെടുപ്പിൽ വിജയിക്കാത്ത ഒരു നിയോജകമണ്ഡലത്തിൽ വിജയം നേടി. കോണ്‍ഗ്രസും സിപിഐയും ആര്‍എസ്പിയും മുസ്ലിം ലീഗും മറ്റ് വലിയൊരു വിഭാഗം പാര്‍ട്ടികളും സിപിഎമ്മിനെതിരെ നിലകൊള്ളുകയും പാര്‍ട്ടിവിരുദ്ധ പൊതുജനാഭിപ്രായം സംസ്ഥാനമാകെ നിലനിൽക്കുകയും ചെയ്ത ഒരു സമയത്തായിരുന്നു ഈ നേട്ടം.
1971ന്റെ അവസാനം പിണറായി വിജയനും സഖാക്കളും തലശ്ശേരിയിൽ പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയ കലാപത്തിനൊടുവിൽ സമാധാനം പുനഃസ്ഥാപിക്കാനായി ശ്രമിക്കുകയായിരുന്നു. ആര്‍എസ്എസ് തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്ന മുസ്ലീം പള്ളികള്‍ക്ക് അവര്‍ കാവൽ നിന്നു. ആ പ്രതിരോധത്തിൽ അവരിലൊരാളായ യു. കെ. കുഞ്ഞിരാമന്‍ രക്തസാക്ഷിയായി. ആ സമയത്ത് തലശ്ശേരിയിലെ ആര്‍എസ്എസ് ലക്ഷ്യങ്ങളായിരുന്ന പള്ളികളുടെ സംരക്ഷണച്ചുമതല പിണറായി വിജയനും എം. വി. രാഘവനും ആയിരുന്നു.
1975ൽ, അടിയന്തരാവസ്ഥയുടെ ഭാഗമായി നടന്ന അടിച്ചമര്‍ത്തലിൽ, കെ. കരുണാകരന്‍ നയിച്ച ആഭ്യന്തരവിഭാഗത്തിന്റെ വധശ്രമത്തിനിരയായ ഏക നിയമസഭാംഗം അദ്ദേഹമായിരുന്നു. പിണറായിയെ അറസ്റ്റ് ചെയ്ത് ജയിൽ സെല്ലിൽ അടച്ചശേഷം വസ്ത്രമുരിച്ച് പുറത്തെ തൊലിയടരുവരെ മര്‍ദ്ദിച്ചതായും ചോരയിൽ കുളിച്ച് ബോധരഹിതനായി കിടന്ന അദ്ദേഹത്തെ വിട്ടയക്കാനായി ഇഎംഎസും എകെജിയും അടക്കമുള്ളവര്‍ മുഖ്യമന്ത്രി സി. അച്യുതമേനോനെ ഘരാവോ ചെയ്തതിനെ തുടര്‍ന്ന് അച്യുതമേനോന്‍ ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് തിരുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എഴുന്നേറ്റ് നിൽക്കാന്‍ സാധ്യമായ ഉടനെ പിണറായി വിജയന്‍ ആദ്യം ചെയ്തത് നിയമസഭയിലേക്ക് യാത്രചെയ്യുകയും സഭയുടെ ഫ്‌ലോറിൽ തന്റെ രക്തംപുരണ്ട ഷര്‍ട്ട് ആഭ്യന്തരമന്ത്രിക്കു നേരെ വീശിക്കാണിക്കുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
1977ൽ, ഇന്ത്യയാകെ അടിസന്തരാവസ്ഥയ്ക്ക എതിരായി വോട്ടുചെയ്തപ്പോള്‍ കേരളം കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്ത കഥ കുപ്രസിദ്ധമാണ്. (അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് ചെയ്തുകൂട്ടിയ അതിക്രമങ്ങള്‍ മിക്കതും ഈ തെരഞ്ഞെടുപ്പിന് ശേഷം മാത്രമാണ് പുറത്തുവന്നത്.) സിപിഎം അതിന്റെ ഏറ്റവും വലിയ പരാജയം ഈ തെരഞ്ഞെടുപ്പിൽ നേരിട്ടു. വി.എസ്. അച്യുതാനന്ദന്‍, കെ. ആര്‍. ഗൗരിയമ്മ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പരാജയപ്പെട്ടു.
രാജേഷ് രാമചന്ദ്രന്റെ തട്ടിക്കൂട്ട് അവലോകനം നിങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിൽ, പിണറായി വിജയനെപ്പറ്റി അതല്ലാതെ മറ്റൊന്നും നിങ്ങള്‍ക്ക് അറിയില്ലായിരുന്നു എങ്കിൽ, പാര്‍ട്ടി അതുവരെ ജയിക്കാതിരുന്ന സീറ്റിൽ വിജയിച്ച് പിണറായി വിജയന്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി എന്നുതന്നെ നിങ്ങള്‍ അനുമാനിക്കും. പക്ഷേ യഥാര്‍ഥത്തിൽ സംഭവിച്ചത്, 1970ലെ ഭൂരിപക്ഷം പിണറായി വിജയന്‍ 1977ൽ നാലിരട്ടിയായി വര്‍ദ്ധിപ്പിച്ചു എന്നതാണ്.
ഈ തെരഞ്ഞെടുപ്പ് അത്ഭുതങ്ങളെല്ലാം പിണറായി വിജയന്‍ നടത്തിയത് കൂത്തുപ്പറമ്പ് നിയോജകമണ്ഡലത്തിലാണ്. 1970 വരെ ഒറ്റ കമ്യൂണിസ്റ്റിനെപ്പോലും തെരഞ്ഞെടുത്തു വിടാത്ത കൂത്തുപ്പറമ്പ് ഇന്ന് സിപിഎം കോട്ടയാണ്. 2011ൽ മണ്ഡലപുനര്‍നിര്‍ണയം വരെ കൂത്തുപ്പറമ്പ് പിന്നീട് സിപിഎം ഇതര സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തതേയില്ല.
|
1998ൽ സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുക്കാന്‍ പിണറായി വിജയനോട് പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍, മലയാള മാധ്യമങ്ങള്‍ കേരളത്തിന് അതിന്റെ ഏറ്റവും മികച്ച വൈദ്യുതിമന്ത്രിയെ നഷ്ടപ്പെട്ടതായി മുറവിളി കൂട്ടിയിരുന്നു. മന്ത്രിയായിരുന്ന രണ്ടുവര്‍ഷത്തിനിടെ പിണറായി വിജയന്‍ കേരളത്തിന്റെ വൈദ്യുതി ഉത്പാദനം അഞ്ചിരട്ടിയാക്കുകയും 100 ശതമാനം പവര്‍ക്കട്ട് നേരിട്ടിരുന്ന സംസ്ഥാനത്തിനെ പവര്‍ക്കട്ടിൽനിന്ന് മോചിപ്പിക്കുകയും ചെയ്തു. |
1977ന് ശേഷമുള്ള പിണറായിയുടെ തെരഞ്ഞെടുപ്പ് ട്രാക് റെക്കോര്‍ഡും ശ്രദ്ധേയമാണ്. കണ്ണൂരിലെ എല്ലാ സിപിഎം എംഎൽഎമാര്‍ക്കും ഒപ്പം എം. വി. രാഘവന്‍ കോണ്‍ഗ്രസ് സഖ്യത്തിലേക്ക് കൂറുമാറിയതോടെ പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു. പിന്നീട് 1991ൽ കൂത്തുപ്പറമ്പിൽ നിന്ന് മത്സരിച്ചുകൊണ്ടാണ് അദ്ദേഹം പാര്‍ലെന്ററി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത്. കേരളരാഷ്ട്രീയത്തെപ്പറ്റി വിവരമുള്ളവര്‍ക്ക് (രാജേഷ് രാമചന്ദ്രന്‍ ഈ കൂട്ടത്തിൽ വരില്ല) അറിയാം, ഈ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യമാണ് അധികാരത്തിലെത്തിയത്. 1987ൽ ഇടതുതരംഗത്തിനിടെ മണ്ഡലത്തിൽനിന്ന് വിജയിച്ച് തന്റെ മുന്‍ഗാമിയേക്കാള്‍ വലിയ ഭൂരിപക്ഷത്തിൽ പിണറായി വിജയിച്ചു. 1996ലാണ് പിണറായി അവസാനം മത്സരിച്ചതും മണ്ഡലം മാറിയെങ്കിലും കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്നുമായി വിജയിച്ചതും.
അതുകൊണ്ടും രാജേഷ് രാമചന്ദ്രന്റെ വിലയിരുത്തൽ അവസാനിക്കുന്നില്ല. മന്ത്രിയായിരുന്ന കാലഘട്ടത്തിലും വ്യക്തമായ നേട്ടമൊന്നുമില്ലാത്ത പ്രകടനമാണ് പിണറായി വിജയന്‍ കാഴ്ച്ചവച്ചത് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. പ്രാഥമിക ഗവേഷണം നടത്തിയിരുന്നെങ്കിൽ ഇത്തരം നാണംകെട്ട പരാമര്‍ശം നടത്തുന്നതിൽനിന്ന് രാജേഷിന് ഒഴിവാകാമായിരുന്നു. 1998ൽ സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുക്കാന്‍ പിണറായി വിജയനോട് പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍, മലയാള മാധ്യമങ്ങള്‍ കേരളത്തിന് അതിന്റെ ഏറ്റവും മികച്ച വൈദ്യുതിമന്ത്രിയെ നഷ്ടപ്പെട്ടതായി മുറവിളി കൂട്ടിയിരുന്നു. മന്ത്രിയായിരുന്ന രണ്ടുവര്‍ഷത്തിനിടെ പിണറായി വിജയന്‍ കേരളത്തിന്റെ വൈദ്യുതി ഉത്പാദനം അഞ്ചിരട്ടിയാക്കുകയും 100 ശതമാനം പവര്‍ക്കട്ട് നേരിട്ടിരുന്ന സംസ്ഥാനത്തിനെ പവര്‍ക്കട്ടിൽനിന്ന് മോചിപ്പിക്കുകയും ചെയ്തു.
രാജേഷ് ഉത്സാഹത്തോടെ ഉദ്ദരിക്കുന്ന സിഎജി റിപ്പോര്‍ട്ടിലും (അദ്ദേഹം അത് വായിച്ചിട്ടില്ലെന്ന് സുവ്യക്തമാണെങ്കിൽ പോലും) പിണറായി വിജയന്‍ മുന്‍കൈയെടുത്ത ബിഎച്ച്ഇഎല് നടപ്പാക്കിയ കുറ്റിയാടി അഡീഷണൽ എക്‌സ്റ്റന്‍ഷന്‍ പദ്ധതിയെപ്പറ്റി ഭാവിയിലെ എല്ലാ പദ്ധതികളും അളക്കേണ്ട ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സിബിഐ പിണറായിക്കെതിരെ ചുമത്തിയ അഴിമതിക്കേസും രാഷ്ട്രീയ അഴിമതി എന്ന നിലയിലാണ്; സാമ്പത്തിക അഴിമതി എന്ന അര്‍ഥത്തിലല്ല. എന്താണ് സിബിഐ പറയുന്ന ഈ രാഷ്ട്രീയ അഴിമതി? അന്വേഷണ ഏജന്‍സി തന്നെ പറയുന്നതനുസരിച്ച് തന്റെ കോണ്‍ഗ്രസ് മുന്‍ഗാമി പറഞ്ഞുറപ്പിച്ച തുകയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് എസ്എന്‍സി ലാവലിന്‍ നടപ്പാക്കുന്ന പദ്ധതിയുടെ തുക കൊണ്ടുവരികയും മലബാറിലെ കാന്‍സര്‍ ആശുപത്രിക്ക് ഫണ്ട് നേടുകയും ചെയ്തു. ഈ നീക്കം, സിബിഐയുടെ കണക്കനുസരിച്ച് അഴിമതിക്കായി വിചാരണ ചെയ്യപ്പെടേണ്ട കുറ്റമാണ്. കാരണം, സാമ്പത്തികമായി പിന്നോക്കം നിന്ന മലബാര്‍ മേഖലയിൽ കാന്‍സര്‍ ആശുപത്രി ആരംഭിക്കാന്‍ മുന്‍കൈ എടുത്ത പിണറായി വിജയന്‍ രാഷ്ട്രീയ ലാഭത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നത്രേ!
![]() |
ലാവലിന്‍ കേസിലെ വിധി പ്രസ്താവത്തിൽ, നിയമത്തിന്റെ തരിമ്പെങ്കിലും തലച്ചോറിലുള്ളവര്‍ക്ക് ഇത്രയും അസംബന്ധജഢിലമായ നിലപാട് അംഗീകരിക്കാന്‍ സാധ്യമല്ല എന്നാണ് പറയുന്നത്. ദരിദ്രര്‍ക്കായി കാന്‍സര്‍ ആശുപത്രി സ്ഥാപിക്കുന്നത് ശ്ലാഘനീയമാണെന്നും വിധിയിൽ പറയുന്നു. സാങ്കേതികതയിൽ മാത്രമാണ് പിണറായി വിജയനെ ലാവലിന്‍ കേസിൽ ശിക്ഷിക്കാതെയിരുന്നത് എന്നാണ് രാജേഷ് രാമചന്ദ്രന്‍ പറയുന്നത്. അഴിമതി ആരോപണം അസംബന്ധം ആയിരുന്നു എന്നതാണോ സാങ്കേതികത എന്ന് അത്ഭുതപ്പെട്ടു പോവുകയാണ്.
പിണറായി വിജയന് വ്യക്തിപ്രഭാവം (കരിസ്മ) ഇല്ല എന്നതാണ് രാജേഷിന്റെ മറ്റൊരു കണ്ടെത്തൽ. പാര്‍ട്ടിക്ക് അപ്രാപ്യമായിരുന്ന ഒരു സീറ്റ് തന്റെ ഇരുപത്തിയാറാമത്തെ വയസ്സിൽ കരസ്ഥമാക്കിയ, പാര്‍ട്ടി വിരുദ്ധവികാരം നിലനിൽക്കെ മുതിര്‍ന്ന നേതാക്കള്‍ പരാജയപ്പെട്ടിട്ടും തന്റെ ഭൂരിപക്ഷം നാലിരട്ടിയാക്കി ഉയര്‍ത്തിയ, എംഎൽഎ എന്ന നിലയിലെ പ്രവര്‍ത്തനത്തിലൂടെ കൂത്തുപ്പറമ്പ് മണ്ഡലത്തിനെ സിപിഎം കോട്ടയാക്കിമാറ്റിയ നേതാവിനെപ്പറ്റിയാണ് ഇത് പറയുന്നത്. ഓരോ തെരഞ്ഞെടുപ്പിലും തന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച പിണറായി വിജയന് വ്യക്തിപ്രഭാവം ഇല്ലെന്നും കേരളത്തിലെ ഏറ്റവും ജനപ്രിയത ഇല്ലാത്ത നേതാവെന്നും രാജേഷ് രാമചന്ദ്രന്‍ പറയുന്നു.
പിണറായി വിജയന്റെ മകനേയും രാജേഷ് വെറുതെ വിടുന്നില്ല. സി ഗ്രേഡ് വിദ്യാര്‍ഥി എന്ന് വിശേഷിപ്പിച്ചുകൊണ്ട് പാര്‍ട്ടി അംഗമല്ലാത്ത ആ വിദ്യാര്‍ഥി വിദേശത്ത് എംബിഎ ചെയ്തതും പിണറായിയുടെ കുറ്റമായി വ്യാഖ്യാനിക്കുന്നു. 2008ൽ ഇന്‍കം ടാക്‌സ് വകുപ്പ് കേരള ഹൈക്കോടതിയിൽ പിണറായി വിജയന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. രാജേഷ് രാമചന്ദ്രന്‍ ഇതൊന്നു വായിച്ചാൽ നന്നായിരിക്കും. 10 ലക്ഷം രൂപ ചെലവിൽ തന്റെ വീട് പുനര്‍നിര്‍മിക്കുന്നതിനായി പിണറായി വിജയന് തന്റെ പേരിലും തന്റെ ഭാര്യയുടെ പ്രോവിഡന്റ് ഫണ്ടിന്റെ ഈടിലും പിന്നീട് മകളുടെ സാലറി സര്‍ട്ടിഫിക്കറ്റിന്റെ പുറത്തുമായി മൂന്ന് ലോണുകള്‍ എടുക്കേണ്ടിവന്നതായി പറയുന്നു. സ്വന്തം വീട്ടുപണിക്കായി മൂന്നു ലോണുകള്‍, 10 ലക്ഷം രൂപയ്ക്കായി, എടുക്കേണ്ടിവരുന്നതാണല്ലോ അഴിമതി! സോണിയാ ഗാന്ധിക്ക് ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടിവന്നിട്ടുണ്ടോകുമോ. ബിര്‍മിങ്ഹാം യുണിവേഴ്‌സിറ്റിയിലെ മകന്റെ പഠനച്ചെലവായ 20 ലക്ഷം രൂപ മകന്‍ തന്നെ വിദ്യാഭ്യാസ ലോണായി അടയ്ക്കുകയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഹാര്‍വാര്‍ഡിൽ പോകാനും പഠനം പൂര്‍ത്തിയാക്കാതെ മടങ്ങാനും രാഹുൽ ഗാന്ധിക്ക് എവിടെനിന്ന് പണം ലഭിച്ചു എന്ന് രാജേഷ് രാമചന്ദ്രന്‍ ആലോചിച്ചിട്ടുണ്ടോ. മറ്റ് രാഷ്ട്രീയ കുടുംബങ്ങളിലെ മക്കള്‍ക്കും ഇത്തരം വിദേശ പഠന യാത്രകള്‍ നടത്താനും തിരിച്ചെത്തി നികുതിദായകരുടെ മേൽ വീണ്ടും ഭാരമാകാനും സാധിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ. എന്തു തെറ്റ് ചെയ്തിട്ടാണ് ഇക്കണോമിക് ടൈംസിന്റെ ഇടത്തിലേക്ക് പിണറായിയുടെ മകനെ രാജേഷ് രാമചന്ദ്രന്‍ വലിച്ചിട്ടത്. രാഷ്ട്രീയത്തിൽ ഇടപ്പെടാതെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്ത ലോണടയ്ക്കുന്ന സ്വകാര്യവ്യക്തി ആയതുകൊണ്ടോ? മറ്റ് രാഷ്ട്രീയക്കാരെപ്പോലെ മകന്റെ ഫീസ് അടയ്ക്കാന്‍ പിണറായി വിജയന് സാധിക്കാതിരുന്നതിനാൽ അയാള്‍ക്ക് വിദ്യാഭ്യാസ വായ്പ എടുക്കേണ്ടി വന്നതു കൊണ്ടോ ? അതോ അയാള്‍ പിണറായി വിജയന്റെ മകനായതുകൊണ്ട് മാത്രമോ ?
തെരഞ്ഞെടുപ്പ രംഗത്ത് സജീവമായ ഉമ്മന്‍ ചാണ്ടി, വി.എസ്. അച്യുതാനന്ദന്‍ എന്നിവരും 1996ന് ശേഷം ഒരു തെരഞ്ഞെടുപ്പിലും പങ്കെടുക്കാതിരുന്ന പിണറായിയും ഉള്‍പ്പെടുന്ന ഏഴ് രാഷ്ട്രീയനേതാക്കളുടെ ജനപ്രിയത ലിസ്റ്റ് ചെയ്യുന്ന ഒരു സര്‍വേ ചൂണ്ടിക്കാട്ടിക്കൊണ്ട് പിണറായി വിജയനാണ് കേരളത്തിൽ ഏറ്റവും ജനപ്രിയത കുറഞ്ഞ നേതാവ് എന്ന് സമര്‍ത്ഥിക്കാന്‍ രാജേഷ് ശ്രമിക്കുന്നത്. ഏഴു പേരുടെ ലിസ്റ്റിനെ മൂന്നു പേരുടെ പട്ടികയാക്കി തോന്നുംപോലെ വെട്ടിച്ചുരുക്കിയ ശേഷമാണ് ഈ കണ്ടുപിടിത്തം എന്നതും ശ്രദ്ധേയമാണ്. ഏറ്റവും അധികം കാലം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്ന പിണറായി വിജയന്‍ ആ ലിസ്റ്റിലെ ഏഴുപേരിൽ മൂന്നാം സ്ഥാനം നേടി എന്ന കാര്യം പാടെ വിസ്മരിച്ചുകൊണ്ടാണ് ഈ വിലയിരുത്തൽ.
|
ഹാര്‍വാര്‍ഡിൽ പോകാനും പഠനം പൂര്‍ത്തിയാക്കാതെ മടങ്ങാനും രാഹുൽ ഗാന്ധിക്ക് എവിടെനിന്ന് പണം ലഭിച്ചു എന്ന് രാജേഷ് രാമചന്ദ്രന്‍ ആലോചിച്ചിട്ടുണ്ടോ. മറ്റ് രാഷ്ട്രീയ കുടുംബങ്ങളിലെ മക്കള്‍ക്കും ഇത്തരം വിദേശ പഠന യാത്രകള്‍ നടത്താനും തിരിച്ചെത്തി നികുതിദായകരുടെ മേൽ വീണ്ടും ഭാരമാകാനും സാധിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ. |
മാധ്യമധര്‍മവും സാധാരണ മര്യാദയും മറക്കാന്‍ രാജേഷ് രാമചന്ദ്രനെ പ്രേരിപ്പിക്കുന്ന പിണറായി വിജയനോടുള്ള ഈ ശത്രുതയ്ക്ക് എന്താണ് കാരണം ?
അതിദാരിദ്ര്യത്തിൽനിന്ന് വരുന്ന തന്റെ തലമുറയിലെ പലരേയും പോലെ മധ്യപൂര്‍വേഷ്യയിലേക്ക് പോകാനോ സര്‍ക്കാര്‍ ജോലിയിലേക്ക് പോകാനോ പിണറായി വിജയന്‍ തയ്യാറായില്ല എന്നതുകൊണ്ടാണോ? പൊതുസേവനത്തിന്റെ വഴി തിരഞ്ഞെടുക്കുകയും ആര്‍എസ്എസിനെതിരെയുള്ള പോരാട്ടത്തിൽ തന്റെ ജീവന്‍ നിരന്തരം പണയം വയ്ക്കുകയും 70കളിൽ കേരളത്തിൽ സംഭവിക്കുമായിരുന്ന മറ്റൊരു ബാബറി മസ്ജിദ് തടയുകയും ചെയ്തു എന്നതാണോ കാരണം ? അടിയന്തരാവസ്ഥയുടെ ഇരുളടഞ്ഞ കാലത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട് സംസ്ഥാന പൊലീസിന്റെ കൊല്ലാകൊല ഏറ്റുവാങ്ങിയതുകൊണ്ടാണോ ഈ ശത്രുത? അതോ കേരളത്തിന്റെ ഇരുട്ടിലാണ്ട പ്രദേശങ്ങളിലേക്ക് വൈദ്യുതിയുടെ വെളിച്ചം എത്തിച്ചതുകൊണ്ടോ?
അതോ, ചെത്തുകാരന്റെ മകനായ പിണറായി രാജേഷ് രാമചന്ദ്രന്റെ കണക്കനുസരിച്ച് തൊഴിലാളി വര്‍ഗ്ഗത്തിൽ പെടാത്തതുകൊണ്ടാണോ ?
സിപിഎം സംസ്ഥാന സെക്രട്ടറിയാകും മുന്‍പ് രാജേഷ് രാമചന്ദ്രന്‍ പിണറായി വിജയനെപ്പറ്റി അജ്ഞനായതുകൊണ്ട് പിണറായി അജ്ഞാതന്‍ ആണെന്നാണ് രാജേഷിന്റെ വിലയിരുത്തൽ. ഇക്കണോമിക് ടൈംസ് അദ്ദേഹത്തിന് കൊടുക്കുന്ന ഓരോ അണപൈസയ്ക്കും തക്ക ചവറ് മൂല്യം രാജേഷ് രാമചന്ദ്രന്‍ ലേഖനത്തിലൂടെ നൽകുന്നുണ്ട്. ഈ വിശകലനത്തിൽ ഇതേപോലെ നിരവധി അസംബന്ധങ്ങൽ കുത്തിനിറയ്ക്കാന്‍ രാജേഷിന് സാധിച്ചിട്ടുണ്ട്. പക്ഷേ, ക്ഷണഭംഗുരമായ ജീവിതത്തിൽ ഇത്തരം ചവറുകള്‍ക്ക് സമയം കൊടുക്കാന്‍ ആര്‍ക്കാണ് സമയം. ഈ മാലിന്യം പ്രസിദ്ധീകരിക്കാന്‍ ഇക്കണോമിക് ടൈംസ് തയ്യാറാണെങ്കിൽ, അവരത് അര്‍ഹിക്കുന്നു എന്നേ പറയാനുള്ളു.
| Essay, Politics, Kerala |
|
|
Reactions
Add comment
തിരഞ്ഞെടുത്ത ലേഖനങ്ങള്‍
ഉന ഉയർത്തുന്ന ഐക്യാഹ്വാനം
നിതീഷ് നാരായണൻ
കാല്പനികതയുടെ രാഷ്ട്രീയ ശരികൾ
ചിന്ത റ്റി. കെ.
പടിവാതിക്കൽ: പ്രണയത്തിന്റെയും മരണത്തിന്റെയും അദൃശ്യ ബാന്ധവം
ലിദിത്ത് എൻ. എം
ഏറ്റവും പുതിയവ
വർഗീയതയുടെ കാലത്ത് മാർക്സിനെ വായിക്കുമ്പോൾ (ഭാഗം ഒന്ന്)
ഡോ. കെ. എൻ. ഗണേശ്
പടിവാതിക്കൽ: പ്രണയത്തിന്റെയും മരണത്തിന്റെയും അദൃശ്യ ബാന്ധവം
ലിദിത്ത് എൻ. എം
സമാനമായ ലേഖനങ്ങള്‍
പാമൊലിന്‍ തോണിയില്‍ ഒരു സുഖചികില്‍സ
പ്രതീഷ് പ്രകാശ്
ബൽറാമിനു അറിയുമോ മുസ്സോളിനി ആരാണെന്ന്?
റിബിൻ ഷഹാന കരിം

