ഇല്ല.. ഉമ്മന്‍ചാണ്ടീ... അഭിനന്ദിക്കാനാവില്ല!
എണ്ണ വിലവര്‍ദ്ധനയെന്ന കേന്ദ്രസര്‍ക്കാരിന്റെ പിടിച്ചുപറിയ്ക്കെതിരെ രാജ്യവ്യാപകമായി ജനരോഷം ഇരമ്പുമ്പോള്‍ സംസ്ഥാനത്തിന്റെ അധികവരുമാനം വേണ്ടന്നു വെച്ച തന്റെ തോളില്‍ തട്ടി ആരും നല്ല വാക്കു പറയുന്നില്ല എന്നാണ് ഉമ്മന്‍ചാണ്ടിയുടെ പരാതി. പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും രൂപ കൂട്ടിയപ്പോള്‍ രണ്ടിനും കൂടി 1.97 രൂപയാണ് കേരളം വേണ്ടെന്നു വെച്ചത്. എന്നാലും കേന്ദ്രം വര്‍ദ്ധിപ്പിച്ച തുക മുഴുവനും ജനം നല്‍കിയേ പറ്റൂ. നാമമാത്രമായ നികുതി ഇളവിന്റെ ആളാംപ്രതി ആനുകൂല്യം കേന്ദ്രത്തിന്റെ വര്‍ദ്ധനയുമായി തട്ടിക്കുമ്പോള്‍ എത്രയോ തുച്ഛമാണ്.
എണ്ണ വിലവര്‍ദ്ധനയെന്ന കേന്ദ്രസര്‍ക്കാരിന്റെ പിടിച്ചുപറിയ്ക്കെതിരെ രാജ്യവ്യാപകമായി ജനരോഷം ഇരമ്പുമ്പോള്‍ സംസ്ഥാനത്തിന്റെ അധികവരുമാനം വേണ്ടന്നു വെച്ച തന്റെ തോളില്‍ തട്ടി ആരും നല്ല വാക്കു പറയുന്നില്ല എന്നാണ് ഉമ്മന്‍ചാണ്ടിയുടെ പരാതി. പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും രൂപ കൂട്ടിയപ്പോള്‍ രണ്ടിനും കൂടി 1.97 രൂപയാണ് കേരളം വേണ്ടെന്നു വെച്ചത്. എന്നാലും കേന്ദ്രം വര്‍ദ്ധിപ്പിച്ച തുക മുഴുവനും ജനം നല്‍കിയേ പറ്റൂ. നാമമാത്രമായ നികുതി ഇളവിന്റെ ആളാംപ്രതി ആനുകൂല്യം കേന്ദ്രത്തിന്റെ വര്‍ദ്ധനയുമായി തട്ടിക്കുമ്പോള്‍ എത്രയോ തുച്ഛമാണ്. തുച്ഛമായ ഈ ഇളവ് മഹാകാര്യമായി അവതരിപ്പിച്ചു കേന്ദ്രത്തിനും കോണ്‍ഗ്രസിനും എതിരെ ഉയരുന്ന ജനവികാരം തണുപ്പിക്കാമെന്നാണ് ഉമ്മന്‍ചാണ്ടി മോഹിക്കുന്നത്. കേന്ദ്രം വിലവര്‍ദ്ധിപ്പിച്ചപ്പോള്‍ “വില ഉയര്‍ന്നു” എന്നു തലക്കെട്ടെഴുതിയ മനോരമ, ഉമ്മന്‍ചാണ്ടി അധികവരുമാനം ഉപേക്ഷിച്ചപ്പോള്‍ “വില കുറഞ്ഞു” എന്നു പ്രഖ്യാപിച്ചുകളഞ്ഞു! ഉയര്‍ന്നവിലയും കുറഞ്ഞ വിലയും താരതമ്യം ചെയ്താല്‍ വിലവര്‍ദ്ധനയ്ക്കൊപ്പം പെരുകുന്ന ജീവിതദുരിതങ്ങളെ തടയാനുളള ശക്തിയൊന്നും വില കുറയലില്‍ ഇല്ലാ എന്നു കാണാം.
ഈ വില കുറയ്ക്കല്‍ ഒരു ചെപ്പടിവിദ്യയാണ്. വില വര്‍ധനയ്ക്കു കാരണമാകുന്ന സാമ്പത്തിക നയങ്ങളെയും കെടുകാര്യസ്ഥതയെയും സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടാനുളള ഉപായം. വിലക്കയറ്റം എന്ന ജീവല്‍സ്പര്‍ശിയായ യാഥാര്‍ത്ഥ്യം നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം തന്റെ ചെപ്പടിവിദ്യയ്ക്കു കയ്യടിക്കൂ എന്നാണ് കേരള മുഖ്യമന്ത്രിയുടെ ആഹ്വാനം. ഇല്ല, മുഖ്യമന്ത്രീ. രാഷ്ട്രീയബോധമുളള ഒരു ജനതയ്ക്ക് അതിനു കഴിയില്ല.
ക്രൂഡ് ഓയില്‍വിലയും പെട്രോള്‍ വിലയും
ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയിലെ വര്‍ദ്ധനയാണ് ഇന്ത്യയിലെ ചില്ലറ വില്‍പന വില വര്‍ദ്ധിപ്പിക്കുന്നതത്രേ! എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ദ്ധനയുടെ നേരനുപാതത്തിലല്ല ഇന്ത്യയിലെ പെട്രോള്‍ വില കയറിപ്പോകുന്നത്. 21 വര്‍ഷം മുമ്പ് 8.50 രൂപയായിരുന്ന പെട്രോള്‍ വില ഇന്ന് 63 രൂപയാണ്. 741 ശതമാനത്തിന്റെ വര്‍ദ്ധന. ഇക്കാലത്ത് ക്രൂഡ് ഓയിലിന്റെ വില 741 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടോ? കണക്കുകള്‍ നോക്കാം.
1989 ഏപ്രിലില്‍ ക്രൂഡ് ഓയിലിന് വില 19.35 ഡോളര്‍. 2011 മെയിലാണ് പെട്രോളിന്റെ വില ലിറ്ററിന് 5 രൂപ വര്‍ദ്ധിപ്പിച്ചത്. അപ്പോള്‍ ക്രൂഡ് വില ബാരലിന് 92.92 ഡോളര്‍. ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 21 വര്‍ഷം കൊണ്ട് 480 ശതമാനം വില ഉയര്‍ന്നപ്പോള്‍ പെട്രോളിന്റെ കാര്യത്തിലത് 741 ശതമാനമായി.
എണ്ണക്കമ്പനികളുടെ നഷ്ടക്കണക്കിന്റെ പൊളളത്തരം തുറന്നു കാട്ടുന്ന അന്തരമാണിത്. മറ്റു പെട്രോളിയം ഉല്‍പന്നങ്ങളുടെയും സ്ഥിതി ഇതുതന്നെ. 1989 ഏപ്രില്‍ ഒന്നിന് മണ്ണെണ്ണയുടെ വില 2.25 രൂപയായിരുന്നു. ഇപ്പോഴത് 14.32 രൂപ. വര്‍ദ്ധന 636 ശതമാനം. 3.50 രൂപയായിരുന്ന ഡീസലിന് ഇപ്പോള്‍ വില 41 രൂപ. വര്‍ദ്ധന 1171 ശതമാനം. പാചക വാതകത്തിന്റേത് 57.60 രൂപയില്‍ നിന്ന് 400 രൂപയായാണ് ഉയര്‍ന്നത്. വര്‍ദ്ധന 694.44 ശതമാനം.
ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 21 വര്‍ഷം കൊണ്ടുണ്ടായ 480 ശതമാനം വില വര്‍ദ്ധനയുടെ സ്ഥാനത്ത് ഓരോ ഉപോല്‍പന്നങ്ങളുടെയും വില എത്രശതമാനം വീതമാണ് കൂടിയത് എന്ന് നോക്കുക. ഇങ്ങനെ ഊറ്റിപ്പിഴിഞ്ഞിട്ടും എങ്ങനെ ഭീമമായ നഷ്ടമുണ്ടായി? വാങ്ങുന്നതിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുമ്പോഴാണല്ലോ നഷ്ടമുണ്ടാകുന്നത്. ഭീമമായ നഷ്ടത്തിന്റെ കളളക്കണക്കു നിരത്തി പകല്‍ക്കൊള്ളയ്ക്ക് ന്യായം ചമയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
നഷ്ടം ഏതു കമ്പനിയ്ക്ക്?
ഈ നഷ്ടമൊന്നും കമ്പനികളുടെ ബാലന്‍സ് ഷീറ്റിലില്ല. വിറ്റുവരവ്, ലാഭം, ആസ്തി, വിപണി മൂല്യം എന്നിവ പരിഗണിച്ച് അമേരിക്കയിലെ ഫോബ്സ് മാസിക മികച്ച 2000 കമ്പനികളുടെ പട്ടിക വര്‍ഷം തോറും പ്രസിദ്ധീകരിക്കാറുണ്ട്. 2010ലെ പട്ടികയില്‍ 56 ഇന്ത്യന്‍ കമ്പനികളാണ് ഇടംനേടിയത്. റിലയന്‍സിന്റെ എണ്ണക്കമ്പനിയ്ക്കാണ് ആ പട്ടികയിലെ ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാം സ്ഥാനം. 13700 കോടി രൂപയാണ് 2010ലെ റിലയന്‍സിന്റെ ലാഭം. ഒഎന്‍ജിസിയുടെ ലാഭം 18100 കോടി. ഇന്ത്യന്‍ ഓയിലും ഗെയിലും കൂടി 2400 കോടി വീതം, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഓയില്‍ ഇന്ത്യയില്‍ എന്നിവയുടെ ലാഭം യഥാക്രമം 560 കോടി, 700 കോടി, 2000 കോടി. ഫോബ്സിന്റെ പട്ടികയില്‍ ഇടംനേടിയ ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ ആകെ ലാഭം ഏതാണ്ട് 40,000 കോടിയ്ക്കടുത്തു വരും. എക്സൈസ് നികുതിയും കോര്‍പറേറ്റ് ടാക്സും ഇന്‍കംടാക്സും ഡിവിഡന്റുമായി ഇതിന്റെ മൂന്നു മടങ്ങോളം കേന്ദ്രസര്‍ക്കാരിനു നല്‍കിയ ശേഷമാണ് ബാലന്‍സ് ഷീറ്റിലെ ഈ ലാഭമെന്ന് ഓര്‍ക്കുക.

2011ലെ കണക്കുകള്‍ വരുന്നതേയുളളൂ. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ ലാഭം 10531 കോടിയായി വര്‍ദ്ധിച്ചു എന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തത്. ഒഎന്‍ജിസിയ്ക്ക് 19000 കോടി രൂപയും ഗെയിലിന് 3000 കോടി രൂപയുമാണ് ലാഭം. പെരുകുന്ന ഈ ലാഭം മറച്ചുവെച്ച് നഷ്ടത്തിന്റെ കളളക്കഥ പത്രപ്പരസ്യമായി പ്രചരിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അത് ഏറ്റുപാടുകയാണ് കേരളത്തിലെ യുഡിഎഫ്.
ചില്ലറ വില്‍പന മേഖലയില്‍ ഇപ്പോള്‍ പൊതുമേഖലാ കമ്പനികള്‍ മാത്രമല്ല രംഗത്തുളളത്. റിലയന്‍സ് തിരിച്ചു വന്നിട്ടുണ്ട്. മറ്റുപല ബഹുരാഷ്ട്ര കുത്തകകള്‍ കൂടി വരാനുണ്ട്. അതോടെ ക്രോസ് സബ്സിഡി സാധ്യമല്ലാതാവും. ചില്ലറ വില്‍പനവിലകള്‍ സ്വതന്ത്രമാക്കേണ്ടി വരും. ദേശസാല്‍ക്കരണത്തിനു മുമ്പുണ്ടായിരുന്ന സ്വതന്ത്ര വിലനിര്‍ണയ സമ്പ്രദായം തിരിച്ചു കൊണ്ടുവരാനാണ് മന്‍മോഹന്‍സിംഗിന്റെ ശ്രമം. ആത്യന്തികമായി എണ്ണക്കമ്പനികളുടെ സ്വകാര്യവത്കരണമാണ് ലക്ഷ്യം. ഇന്ദിരാഗാന്ധി ഉച്ചിയില്‍ കൈവച്ച പൊതുമേഖലയുടെ ഉദകക്രിയ നടത്തുകയാണ് സോണിയാ ഗാന്ധി-മന്‍മോഹന്‍ സിംഗ് സഖ്യം. എന്നിട്ടും പൊതുമേഖലയെ സംരക്ഷിക്കാനാണ് പുതിയ നയമെന്നാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫും വാദിക്കുന്നത്.
മൊത്തം ഉല്‍പാദനച്ചെലവും വില്‍പനവിലയുമായി താരതമ്യപ്പെടുത്തിയാണ് സാധാരണ ലാഭനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്നത്. എണ്ണയുടെ കാര്യത്തില്‍ രീതി മാറുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ എണ്ണയുടെ ചില്ലറ വില്‍പനവിലയുമായി താരതമ്യം ചെയ്താണ് ഇവിടെ നഷ്ടക്കണക്ക് തട്ടിക്കൂട്ടിയത്. എത്ര സൂക്ഷ്മതയോടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഈ നഷ്ടം അവതരിപ്പിക്കുന്നത് എന്ന് നോക്കുക. അദ്ദേഹം ഒരിക്കലും “നഷ്ടം” എന്ന വാക്ക് ഉപയോഗിക്കുകയേയില്ല. “അണ്ടര്‍ റിക്കവറീസ്” എന്ന വാക്കാണ് അദ്ദേഹം പ്രയോഗിക്കുന്നത്. ഇതിന്റെ കൃത്യമായ തര്‍ജ്ജമ എവിടെയും എഴുതിക്കണ്ടിട്ടില്ല. വേണമെങ്കില്‍ “കിട്ടാന്‍ സാധ്യതയുളളതില്‍ ഉണ്ടായ കുറവ്” എന്നു പറയാം.
വിലയുടെ താരതമ്യം അയല്‍രാജ്യങ്ങളുമായി
വിലവര്‍ദ്ധന ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പരസ്യത്തില്‍ പെട്രോള്‍, ഡീസല്‍ വിലകളിലെ താരതമ്യം സമര്‍ത്ഥമായി ഒഴിവാക്കിയിരിക്കുന്നു. പാചകവാതകം, മണ്ണെണ്ണ വിലകളെ മാത്രമാണ് ന്യായവാദം ചമയ്ക്കാന്‍ അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നത്. ഇന്ത്യയെക്കാള്‍ കുറഞ്ഞ വിലയില്‍ പെട്രോള്‍ വില്‍ക്കുന്നവരാണ് പാകിസ്താന്‍, ശ്രീലങ്ക, ചൈന, ബംഗ്ളാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങള്‍. ഡീസലിന്റെ കാര്യത്തിലും ബംഗ്ളാദേശിലും ശ്രീലങ്കയിലും ഇന്ത്യയിലും കുറഞ്ഞ വിലയാണ് നിലവിലുളളത്.
ഇന്ത്യയിലാണ് താരതമ്യേന കൂടുതല്‍ നികുതി നിരക്ക് എന്നതും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.. ഇവിടെ വിലയുടെ പകുതിയും നികുതിയാണ്.
2ജി സ്പെക്ട്രത്തില്‍ 1.76 ലക്ഷം കോടിയുടെ അഴിമതി, എസ് ബാന്‍ഡ് സ്പെക്ട്രത്തില്‍ 2 ലക്ഷം കോടിയുടെ അഴിമതി, കല്‍ക്കരിപ്പാട്ടത്തില്‍ 83000 കോടിയുടെ അഴിമതി, റെഡ്ഡി സഹോദരന്മാരുടെ അഴിമതി 30,000 കോടി, എണ്ണപ്പാട്ടത്തില്‍ 30,000 കോടി അങ്ങനെ ആകെ ഈ ഇനങ്ങളില്‍ മാത്രം 5,19,000 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിന് നഷ്ടപ്പെട്ട അഴിമതിപ്പണം. എണ്ണക്കമ്പനികളുടെ നഷ്ടത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന കളളക്കണക്കുകള്‍ വാദത്തിനു സമ്മതിച്ചാല്‍ പോലും ഈ അഴിമതിപ്പണത്തിന്റെ ചെറിയൊരു ഭാഗം കൊണ്ട് ആ നഷ്ടം നികത്താവുന്നതേയുളളൂ. കോണ്‍ഗ്രസ് നേതാക്കള്‍ ഖജനാവില്‍ നിന്നു ചോര്‍ത്തുന്ന അഴിമതിപ്പണവും കോര്‍പറേറ്റുകള്‍ക്കു വേണ്ടി ഖജനാവില്‍ നിന്നൊഴുക്കുന്ന ഭീമമായ ഇളവുകളും സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്ന് തിരിച്ചു പിടിക്കുകയാണ് സര്‍ക്കാര്‍.
വലംകൈകൊണ്ട് പത്തു രൂപ പിടിച്ചു പറിച്ച് അതില്‍ നിന്ന് ഏതാനും ചില്ലറത്തുട്ടുകള്‍ ഇടംകൈ കൊണ്ട് തിരിച്ചു കൊടുത്തുവെന്നുവെച്ച് കൊളള കൊളളയല്ലാതാവുന്നില്ല. അതു ചെയ്യുന്നവരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ സുബോധമുളളവര്‍ക്ക് കഴിയുകയുമില്ല. ശക്തമായ ചെറുത്തു നില്‍പ്പും പ്രക്ഷോഭവും മാത്രമാണ് അവര്‍ക്കുളള താക്കീതും മറുപടിയും.
ഈ ലേഖനം ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Category & Topics
Related Articles
അരുന്ധതി പങ്കെടുക്കേണ്ടാത്ത സമരങ്ങളും മുഹ്സിൻ പങ്കെടുക്കേണ്ട സമരങ്ങളും
ഏതാണ്ട് ഒരു വർഷം മുമ്പാണ്. സാംസ്കാരിക വകുപ്പുമായി ചേർന്ന് ഡി സി ബുക്സ് കോഴിക്കോട് വെച്ചു ഒരു ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.
വനിതാദിനം: സോഷ്യലിസ്റ്റ് തൊഴിലാളി മുന്നേറ്റങ്ങളുടെ ചരിത്രസാക്ഷ്യങ്ങൾ
“Social progress can be measured by the social position of the female sex.” - Karl marx
വനിതാദിനം: സോഷ്യലിസ്റ്റ് തൊഴിലാളി മുന്നേറ്റങ്ങളുടെ ചരിത്രസാക്ഷ്യങ്ങൾ
“Social progress can be measured by the social position of the female sex.” - Karl marx