ബദലിനുള്ള സമരസന്ദേശം
സിപിഐ എം സംഘടിപ്പിക്കുന്ന സമരസന്ദേശജാഥ 24ന് തുടങ്ങും. ആദ്യജാഥ കന്യാകുമാരിയില്‍നിന്ന് ഡല്‍ഹിയിലേക്കാണ്. കൊല്‍ക്കത്ത, അമൃത്സര്‍, മുംബൈ എന്നിവിടങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള മറ്റ് മൂന്ന് ജാഥകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരംഭിക്കും. ഗുവാഹത്തി, പാര്‍ലര്‍മാതുണ്ടി, ഷിംല, അഹമ്മദാബാദ് എന്നിവിടങ്ങളില്‍നിന്നാരംഭിച്ച് ഈ പ്രധാനജാഥകളില്‍ സംഗമിക്കുന്ന ഉപജാഥകളുമുണ്ട്. മുഖ്യജാഥകള്‍ വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവയില്‍ എത്തിച്ചേരുന്ന രീതിയില്‍ പല സംസ്ഥാനങ്ങളിലും മറ്റ് ഉപജാഥകളും നടത്തുന്നുണ്ട്.
സിപിഐ എം സംഘടിപ്പിക്കുന്ന സമരസന്ദേശജാഥ 24ന് തുടങ്ങും. ആദ്യജാഥ കന്യാകുമാരിയില്‍നിന്ന് ഡല്‍ഹിയിലേക്കാണ്. കൊല്‍ക്കത്ത, അമൃത്സര്‍, മുംബൈ എന്നിവിടങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള മറ്റ് മൂന്ന് ജാഥകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരംഭിക്കും. ഗുവാഹത്തി, പാര്‍ലര്‍മാതുണ്ടി, ഷിംല, അഹമ്മദാബാദ് എന്നിവിടങ്ങളില്‍നിന്നാരംഭിച്ച് ഈ പ്രധാനജാഥകളില്‍ സംഗമിക്കുന്ന ഉപജാഥകളുമുണ്ട്. മുഖ്യജാഥകള്‍ വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവയില്‍ എത്തിച്ചേരുന്ന രീതിയില്‍ പല സംസ്ഥാനങ്ങളിലും മറ്റ് ഉപജാഥകളും നടത്തുന്നുണ്ട്. നാല് പ്രധാനജാഥകളുടെയും സമാപനസംഗമത്തോടനുബന്ധിച്ച് മാര്‍ച്ച് 19ന് രാംലീല മൈതാനിയില്‍ പടുകൂറ്റന്‍ ബഹുജനറാലി നടക്കും.
ജാഥകള്‍ എന്തിന്?
എന്തിനുവേണ്ടിയാണ് ഈ ജാഥകള്‍? നമ്മുടെ രാജ്യം നിര്‍ണായകമായ അവസ്ഥ നേരിടുകയാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു കാലത്തും സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് ഇത്രത്തോളം വര്‍ധിച്ചിട്ടില്ല. ലോകത്തെ ഏറ്റവും സമ്പന്നരായ ചില ആളുകള്‍ ഇന്ത്യയിലുള്ളപ്പോള്‍ത്തന്നെ ദരിദ്രരുടെ എണ്ണവും ഏറ്റവും കൂടുതല്‍ ഇവിടെയാണ്. ലോകത്ത് പോഷകാഹാരക്കുറവുള്ള ഏറ്റവും കൂടുതല്‍ കുട്ടികള്‍ പാര്‍ക്കുന്ന രാജ്യം എന്ന ലജ്ജാകരമായ റെക്കോഡും നമ്മുടെ രാജ്യം നേടി. ഉദാരവല്‍ക്കരണത്തിന് തുടക്കംകുറിച്ചശേഷമുള്ള രണ്ട് പതിറ്റാണ്ടിനുള്ളില്‍ 2.9 ലക്ഷം കര്‍ഷകര്‍ ആത്മഹത്യചെയ്തുവെന്ന നടുക്കുന്ന വസ്തുതയുമുണ്ട്. തൊഴില്‍രഹിതരുടെ എണ്ണം കുതിച്ചുയരുകയാണ്,സമീപകാലത്ത് രേഖപ്പെടുത്തുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്ത വളര്‍ച്ചയാണ്.
ഇതെല്ലാം ബൂര്‍ഷ്വ-ഭൂപ്രഭു ഭരണത്തിന്റെ പാപ്പരത്തത്തിന്റെ ഫലമാണ്, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ നടപ്പാക്കിയ നവ ഉദരവല്‍ക്കരണനയങ്ങളുടെ. വന്‍കിട ബിസിനസ് സ്ഥാപനങ്ങളും കോര്‍പറേറ്റുകളും റിയല്‍എസ്റ്റേറ്റ് ഊഹക്കച്ചവടക്കാരും മാഫിയസംഘങ്ങളും അതിസമ്പന്നരായി മാറുന്നതിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അതിശക്തരായ ഈ സംഘങ്ങള്‍ക്ക് രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ സഹായം നല്കുന്നവിധത്തില് സര്‍ക്കാരിന്റെ നയങ്ങള്‍ കൂടുതല്‍ കൂടുതലായി രൂപകല്‍പ്പന ചെയ്യപ്പെടുന്നു; അവരുടെ സ്വത്തിനും ലാഭത്തിനും ചുമത്തുന്ന നികുതികള്‍ കുറച്ചുകൊണ്ടുവരുന്നു, ഈ നികുതികള്‍പോലും അടയ്ക്കുന്നതില്‍നിന്ന് അവരെ ഒഴിവാക്കുന്ന വിധത്തില്‍ നിയമങ്ങള്‍ കൊണ്ടുവരുന്നു. ഇന്ധനവിലക്കയറ്റവും പണപ്പെരുപ്പവും, സൃഷ്ടിക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പെട്രോള്‍, ഡീസല്‍, വളങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ സബ്സിഡികള്‍ വെട്ടിക്കുറച്ച് ജനങ്ങളെ സര്‍ക്കാര്‍ വിലക്കയറ്റത്തിന് മുന്നിലേക്ക് നിര്‍ദയം എറിഞ്ഞുകൊടുക്കുന്നു.
കോണ്‍ഗ്രസും ബിജെപിയും ഒന്നുപോലെ നവഉദാര നയങ്ങളുടെ വക്താക്കളും അമേരിക്ക നയിക്കുന്ന സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അപമാനകരമായ വിധത്തില്‍ വഴങ്ങിക്കൊടുക്കുന്നവരുമാണ്. സ്വകാര്യവല്ക്കരണത്തോടുള്ള കാഴ്ചപ്പാടിലും വിലയേറിയ വിഭവങ്ങള്‍ വന്‍കിട ബിസിനസുകാര്‍ക്ക് കൈമാറുന്നതിലും വിദേശ ധനമൂലധനത്തിന്റെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിലും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരും ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ വ്യത്യാസമൊന്നുമില്ല.
സര്‍ക്കാരിലെയും പൊതുസ്ഥാപനങ്ങളിലെയും ഉന്നതങ്ങളിലെ അഴിമതി നവഉദാര ഭരണവ്യവസ്ഥയുടെ അവിഭാജ്യ ഘടകമായി മാറി. വന്‍കിട ബിസിനസ്-രാഷ്ട്രീയ-ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വ അവിശുദ്ധസഖ്യത്തിന്റെ ഫലമാണിത്. ഇത്തരം അഴിമതി മൂലധനം കുന്നുകൂട്ടുന്നതിനുള്ള ഉപകരണമാണ്, അതിനാല്‍ നവഉദാര നയങ്ങളില്‍നിന്ന് തിരിച്ചുപോകാതെ ഇത് തടയാനാകില്ല. കോണ്‍ഗ്രസിനും ബിജെപിക്കും ഇതര ബൂര്‍ഷ്വാ പാര്‍ടികള്‍ക്കും അഴിമതി അവസാനിപ്പിക്കാന്‍ കഴിയില്ല, കാരണം അവര്‍ക്ക് ഈ അവിശുദ്ധ കൂട്ടുകെട്ടുമായി ബന്ധമുണ്ട്. സിപിഐ എമ്മിനും മറ്റ് ഇടതുപക്ഷ പാര്ടികള്ക്കുംമാത്രമാണ് ഇത്തരം അഴിമതിയില്‍നിന്ന് ഒഴിഞ്ഞുനില്ക്കാന് കഴിയുന്നത്.

കവര്‍ച്ചയുടെ സ്വഭാവമുള്ള മുതലാളിത്തപാത സാമൂഹിക അസമത്വങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും നയിക്കുന്നു. ഇത് ക്രമേണ വര്‍ഗീയശക്തികളുടെ വളര്‍ച്ചയ്ക്കും അവയുടെ വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്കും അവസരം സൃഷ്ടിക്കുന്നു. പ്രാദേശിക സങ്കുചിതവാദത്തിലും വംശ, സ്വത്വരാഷ്ട്രീയത്തിലും അധിഷ്ഠിതമായ ഭിന്നിപ്പിന്റെ ശക്തികള്‍ പടരുന്നു. വലതുപക്ഷ ശക്തികള്‍ അവരുടെ പിന്തിരിപ്പന് രാഷ്ട്രീയത്തിനുവേണ്ടി ഈ ഘടകങ്ങളെയെല്ലാം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നു
സമരസന്ദേശ ജാഥ ബദല്‍നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ സന്ദേശം ഉയര്‍ത്തിക്കാട്ടുകയും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സംഘടിത-അസംഘടിത മേഖലകളിലെ തൊഴിലാളികളും സ്ത്രീകളും ആദിവാസികളും ദളിതരും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെയുള്ള കോടിക്കണക്കിന് ആളുകളുടെ പ്രശ്നങ്ങളും ആശങ്കകളും അവതരിപ്പിക്കുകയും ചെയ്യും. വര്‍ഗീയശക്തികള്‍ക്കെതിരായി അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യം ജാഥ ഉയര്‍ത്തിപ്പിടിക്കും.
ആറ് പ്രധാന മേഖലകളിലാണ് ജാഥയുടെ ലക്ഷ്യം കേന്ദ്രീകരിക്കുക
ഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടിയുള്ള അവകാശം: മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണംചെയ്ത് ഭൂപരിഷ്കരണനയം നടപ്പാക്കുക. സ്വന്തമായി ഭൂമിയില്ലാത്ത ഓരോ കുടുംബത്തിനും വീട് വയ്ക്കാനുള്ള സ്ഥലം ഉറപ്പാക്കുക.
വിലക്കയറ്റം നിയന്ത്രിക്കുകയും ഭക്ഷണത്തിനുള്ള അവകാശം ഉറപ്പാക്കുകയും ചെയ്യുക: കിലോഗ്രാമിന് പരമാവധി രണ്ട് രൂപ നിരക്കില്‍ 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള സാര്‍വത്രിക അവകാശം. എപിഎല്‍- ബിപിഎല്‍ ചേരിതിരിവോടെയുള്ള അടിസ്ഥാനമില്ലാത്ത ദാരിദ്ര്യക്കണക്കുകള്‍ ഉപേക്ഷിക്കുക. ഭക്ഷ്യധാന്യങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും അവധിവ്യാപാരം അവസാനിപ്പിക്കുക.
വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള അവകാശം: വിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക. വിദ്യാഭ്യാസ-ആരോഗ്യമേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവിടുക.വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുക. ആരോഗ്യമേഖലയില്‍ പൊതുസേവനങ്ങള്‍ ശക്തിപ്പെടുത്തുകയും സ്വകാര്യമേഖലയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുക.
തൊഴിലിനുള്ള അവകാശം: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുക, നിയമനിരോധം പിന്‍വലിക്കുകയും ഒഴിവുള്ള തസ്തികകള്‍ സമയബന്ധിതമായി നികത്തുകയും ചെയ്യുക, പട്ടികജാതി-പട്ടികവര്‍ഗ, പിന്നോക്കവിഭാഗങ്ങള്‍ക്ക് സര്‍വീസില്‍ വ്യവസ്ഥചെയ്തിട്ടുള്ള പ്രാതിനിധ്യം ഉറപ്പാക്കുക, ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കുക, വിലസൂചികയുടെ അടിസ്ഥാനത്തില്‍ മിനിമംവേതനം നല്‍കുക, നഗരങ്ങളിലേക്കും തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക.
സാമൂഹികനീതി ഉറപ്പാക്കുക: സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയും സംസ്ഥാന നിയമസഭകളിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ചെയ്യുകയും ചെയ്യുക, അയിത്താചാരങ്ങളും ദളിതര്‍ക്കെതിരായ വിവേചനവും അവസാനിപ്പിക്കുക, ആദിവാസികളുടെ ഭൂമി-വനാവകാശങ്ങള്‍ സംരക്ഷിക്കുക, മുസ്ലിംജനവിഭാഗത്തിന് വിദ്യാഭ്യാസ-തൊഴില്‍മേഖലകളില്‍ തുല്യമായ അവസരങ്ങള്‍ വ്യവസ്ഥചെയ്യുക.
അഴിമതി അവസാനിപ്പിക്കുക: അന്വേഷണത്തിനുള്ള സ്വതന്ത്രമായ അധികാരത്തോടെ ലോക്പാല്‍ നിയമനിര്‍മാണം നടത്തുക, വിദേശബാങ്കുകളിലേക്ക് കടത്തിയ കള്ളപ്പണം തിരികെപിടിക്കുക, ഉത്തരവാദികളായ കോര്‍പറേറ്റുകളില്‍നിന്ന് നഷ്ടം ഈടാക്കുക, അഴിമതിക്കാരെ കല്‍ത്തുറുങ്കില്‍ അടയ്ക്കുക.
പാര്‍ടി എന്ന നിലയില്‍ സിപിഐ എം ആദ്യമായാണ് അഖിലേന്ത്യാജാഥകള്‍ സംഘടിപ്പിക്കുന്നത്. 2012 ഏപ്രിലില്‍ നടന്ന 20-ാം കോണ്‍ഗ്രസില്‍ തീരുമാനിച്ചതുപ്രകാരം പാര്‍ടിയുടെ സ്വതന്ത്രമായ പങ്കും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിപുലമായ ഈ സംരംഭം.
കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത് ഫെബ്രുവരി 20, 21 തീയതികളില്‍ നടന്ന, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളിവര്‍ഗ മുന്നേറ്റമായി മാറിയ, ചരിത്രപ്രധാനമായ ദ്വിദിന പൊതുപണിമുടക്കിനു തൊട്ടുപിന്നാലെയാണ് അഖിലേന്ത്യാ ജാഥകള്‍ ആരംഭിക്കുന്നത്. സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം ഉറപ്പാക്കുന്ന സമഗ്രമായ ഭക്ഷ്യസുരക്ഷ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ പാര്‍ടികള്‍ സംഘടിപ്പിച്ച വിപുലമായ ഒപ്പുശേഖരണ പരിപാടിയുടെ പിന്നാലെയുമാണ് ജാഥകള്‍ വരുന്നത്. ഇത്തരത്തില്‍ ശേഖരിച്ച, അഞ്ചുകോടിയില്പരം ആളുകള്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും.
യഥാര്‍ഥ ബദല്‍
കൂടുതല്‍ വിപുലമായ മുന്നേറ്റങ്ങള്‍ക്കും എല്ലാ ഇടതുപക്ഷ-ജനാധിപത്യ ശക്തികളെയും അണിനിരത്തുന്നതിനും മുന്നോടിയായാണ് ഈ ജാഥകള്‍. ബൂര്‍ഷ്വ-ഭൂപ്രഭു ഭരണത്തിനുള്ള യഥാര്‍ഥ ബദല്‍ കാഴ്ചവയ്ക്കാന്‍ ഇടതുപക്ഷ-ജനാധിപത്യ ശക്തികള്‍ക്കു മാത്രമേ കഴിയൂ എന്ന സന്ദേശമാണ് ഈ ജാഥ നല്‍കുക.
ജാഥകള്‍ രാജ്യത്ത് നെടുകെയും കുറുകെയും സഞ്ചരിക്കുമ്പോള്‍ ഇത്തരം മേഖലകളിലൂടെ കടന്നുപോകും- നിര്‍ബന്ധിതമായ ഏറ്റെടുക്കലില്‍നിന്ന് സ്വന്തം ഭൂമി സംരക്ഷിക്കാന്‍ കര്‍ഷകരും ആദിവാസികളും പോരാടുന്ന സ്ഥലങ്ങളിലൂടെ; ജീവിതവൃത്തിക്കും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാനുംവേണ്ടി കര്‍ഷകര്‍ പൊരുതുന്ന ഇടങ്ങളിലൂടെ; ന്യായമായ വേതനത്തിനും കരാര്‍തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കാനും വേണ്ടി സംഘടിത-അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ പ്രക്ഷോഭം നടത്തുന്ന മേഖലകളിലൂടെ; വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിന് എതിരായും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍ ആവശ്യപ്പെട്ടും പൊരുതുന്ന വിദ്യാര്‍ഥികള്‍ക്കിടയിലൂടെ; ലൈംഗിക ആക്രമണങ്ങള്‍ക്ക് എതിരായും തുല്യാവകാശങ്ങള്‍ ആവശ്യപ്പെട്ടും പ്രക്ഷോഭം നടത്തുന്ന സ്ത്രീസമൂഹങ്ങള്‍ക്ക് ഇടയിലൂടെ; സാമൂഹികനീതി ആവശ്യപ്പെട്ട് പൊരുതുന്ന ദളിതര്ക്കിടയിലൂടെ; തൊഴിലില്ലായ്മയ്ക്ക് എതിരായ പോരാട്ടത്തില്‍ മുഴുകിയ യുവജനങ്ങള്‍ക്കിടയിലൂടെ.
ഇവര്‍ക്കെല്ലാം പ്രചോദനം പകരുന്ന ശക്തിയായി സമരസന്ദേശ ജാഥ മാറും. അവരുടെ പോരാട്ടങ്ങളില്‍ സിപിഐ എം ഒപ്പമുണ്ടായിരിക്കുമെന്ന സന്ദേശം ജാഥകള്‍ കൈമാറും.അതോടൊപ്പം, ബദല്‍നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നിട്ടിറങ്ങണമെന്ന് അവരോട് ആഹ്വാനവുംചെയ്യും.
Related Articles
Condemn the use of draconian sedition law by the Kerala Police! Scrap Section 124A of the Indian Penal Code!
In an alarming turn of events, a police FIR has been registered under the sedition clause against Malayalam writer and theatre artist Kamal C Chavara over a Facebook post that...
The Genesis and Resolution of Economic-Social-Political Crises
The understanding that economic crises shall trigger social crises is correct.
വനിതാദിനം: സോഷ്യലിസ്റ്റ് തൊഴിലാളി മുന്നേറ്റങ്ങളുടെ ചരിത്രസാക്ഷ്യങ്ങൾ
“Social progress can be measured by the social position of the female sex.” - Karl marx